നൊബേൽ സമ്മാന ജേതാവ് മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസായിരുന്നു. ലാറ്റിനമേരിക്കൻ എഴുത്തുകാരനായ അദ്ദേഹത്തിൻ്റെ മകൻ ആൽവാരോ വർഗാസ് യോസ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്. പൊതു ചടങ്ങുകൾ ഉണ്ടാകില്ലെന്നും അദ്ദേഹത്തിൻ്റെ ഭൗതിക അവശിഷ്ടങ്ങൾ സംസ്‌കരിക്കുമെന്നും കുടുംബം അറിയിച്ചു.
1936ല്‍ പെറുവിൽ ജനിച്ച യോസ മാധ്യമ പ്രവര്‍ത്തകന്‍ എന്നനിലയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജൂലിയോ കോർട്ടസാർ, കാർലോസ് ഫ്യൂൻ്റെസ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ് തുടങ്ങിയ എഴുത്തുകാരോടൊപ്പം ലാറ്റിൻ അമേരിക്കൻ സാഹിത്യ പ്രസ്ഥാനമായ ബൂമിലെ പ്രധാന എഴുത്തുകാരിൽ ഒരാളായിരുന്നു വർഗാസ് ലോസ.
50 വർഷത്തിലേറെ നീണ്ടുനിന്ന തൻ്റെ കരിയറിൽ, ദി ടൈം ഓഫ് ദി ഹീറോ, കൺവേർസേഷൻ ഇൻ ദി കത്തീഡ്രൽ, ദി ഫെസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങിയ നോവലുകളുടെ വർഗാസ് ലോസ പെറുവിയൻ സമൂഹത്തിലെ അധികാരത്തിൻ്റെയും അഴിമതിയുടെയും കഥകൾ അവതരിപ്പിച്ചു.
സൈനിക അക്കാദമിയിലെ അനുഭവത്തെ അടിസ്ഥാനമാക്കി എഴുതിയ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ “ദി ടൈം ഓഫ് ദി ഹീറോ” (1963) ദേശീയ വിവാദങ്ങൾക്ക് കാരണമായി. 2010-ലാണ് നൊബേൽ സമ്മാനം നേടിയത്. 1990ൽ പെറുവിൻ്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ടിരുന്നു.



