സംസ്ഥാനമാകെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിട്ട് ഇടതുമുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവിന്റെ ഭൂരിപക്ഷം 27,000 കടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം കേന്ദ്രങ്ങൾ. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഇത്തവണ തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2006-ൽ എൽഡിഎഫിന്റെ കെ.വി. കുഞ്ഞിരാമൻ യുഡിഎഫിലെ പി. ഗംഗാധരൻ നായർക്കെതിരെ നേടിയ 27,294 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഇതുവരെയുള്ള റെക്കോർഡ്. വികസനത്തുടർച്ചയും ചിട്ടയായ പ്രചാരണവും വഴി ഈ ചരിത്രനേട്ടം സി.എച്ച് കുഞ്ഞമ്പു മറികടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ സജീവമാകാൻ സംസ്ഥാന നേതൃത്വം സി.എച്ച് കുഞ്ഞമ്പുവിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എൽഡിഎഫ് ക്യാമ്പിന് വലിയ ആവേശം നൽകുകയും പ്രചാരണ പരിപാടികൾക്ക് വേഗത കൂട്ടുകയും ചെയ്തു. മലയോര മേഖലകളിൽ ഉൾപ്പെടെ മണ്ഡലത്തിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കുഞ്ഞമ്പുവിന് രാഷ്ട്രീയ ഭേദമന്യേ വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തിരിക്കുന്നത്.
മറുഭാഗത്ത് കെ. നീലകണ്ഠനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ, എൽഡിഎഫിന്റെ കുതിപ്പിന് മുന്നിൽ യുഡിഎഫ് പ്രചാരണ പരിപാടികൾ മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാണ്. മണ്ഡലത്തിൽ ശക്തമായ ജനകീയ പ്രചാരണം നയിക്കുന്നതിൽ സ്ഥാനാർത്ഥിയും മുന്നണിയും പരാജയപ്പെട്ടത് യുഡിഎഫ് ക്യാമ്പിനെ പിന്നോട്ടടിച്ചിട്ടുണ്ട്.
കൂടാതെ, സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി യുഡിഎഫിനുള്ളിൽ അതൃപ്തി ഉണ്ടെന്നാണ് സൂചന. ഇത് താഴെത്തട്ടിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാത്തത് യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ് മുന്നേറുമ്പോൾ, ആഭ്യന്തര പ്രശ്നങ്ങളും പ്രചാരണത്തിലെ മെല്ലെപ്പോക്കും യുഡിഎഫിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.



