...
Home News Kerala യുഡിഎഫ് കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്

യുഡിഎഫ് കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്

വ്യക്തി അധിക്ഷേപമാണ്, അത് മാത്രമാണ് രാഷ്ട്രീയ പോരാട്ടമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും അത് മാത്രമാണ് തങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയമെന്ന് തെളിയിക്കുകയും ചെയ്ത ഈ നിയോ യൂത്ത് കോൺഗ്രസ് - ലീഗുകാരാണ് ഇനിയങ്ങോട്ട് ആ പാർടിയെ നയിക്കാൻ പോകുന്നത്

259

| ശ്രീകാന്ത് പികെ

ജവഹർലാൽ നെഹ്‌റുവിനെ വിമർശിക്കാൻ കാരണമുള്ള വിഷയങ്ങളില്ലേ എന്ന് പോലും ചോദ്യമില്ല, അനേകമുണ്ട്. അഴിമതി കേസുകൾ, സ്വജന പക്ഷപാതം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങളുണ്ടായിട്ടുണ്ട്. 1948-ലെ ഇന്തോ – പാക് യുദ്ധത്തിൽ യുദ്ധാവശ്യങ്ങൾക്കായി 2,000 ജീപ്പുകൾ വാങ്ങാനുള്ള കരാർ നൽകിയതിൽ തന്നെ അഴിമതി ആരോപണം ഉയർന്നു വന്നിരുന്നു. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണം.

എന്നാൽ നെഹ്‌റുവിനെ കമ്യൂണിസ്റ്റുകാർ ഇന്നെങ്ങനെയാണ് അവതരിപ്പിക്കുന്നത്? നെഹ്‌റുവിനെ അധിക്ഷേപിക്കാനോ പരിഹസിക്കാനോ കമ്യൂണിസ്റ്റുകളെ കാണുന്നുണ്ടോ? ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ച് വിടീപ്പിച്ച ആള് കൂടിയാണെന്ന് ഓർക്കണം. സംഘികൾ നെഹ്‌റുവിനെതിരെ നടത്തുന്ന ഡീഫെയിം ക്യാമ്പയിനെ പോലും ചരിത്രവും ഡേയ്റ്റയും പറഞ്ഞ് നേരിടാൻ കോൺഗ്രസുകാരെ കണ്ടില്ലെങ്കിലും കമ്യൂണിസ്റ്റുകാർ മുന്നിലുണ്ടാകും.

ആ ജവഹർ ലാൽ നെഹ്‌റു ഏറ്റവും ബഹുമാനം നൽകിപ്പോന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് എ. കെ ഗോപാലൻ. എ.കെ.ജി സഭയിൽ പ്രസംഗിക്കുന്ന ദിവസം തന്റെ പാർടി അംഗങ്ങളോട് സഭയിൽ ഹാജരാകാൻ പറഞ്ഞ നേതാവ്. ആ എ.കെ.ജിയെ പ്രതിപക്ഷ ബഹുമാനത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് അധിക്ഷേപിക്കുകയും ഡീഫെയിം ചെയ്യുകയും ഇന്നും അത് തുടരുകയും ചെയ്യുന്നവരാണ് പുതുതലമുറ യു.ഡി.എഫുകാർ.

സൈബർ കോൺഗ്രസ് മുൻ ലീഡർ വി.ടി ബൽറാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിറ്റാണ്ട് കണ്ട ഏറ്റവും അശ്ലീലകരമായ നിലയിൽ സൈബർ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചു. ഉമ്മൻ ചാണ്ടി അടക്കമുള്ള സീനിയർ കോൺഗ്രസ് നേതാക്കൾ പോലും അവരെ തള്ളി പറഞ്ഞു. കാരണം അഴിമതി അടക്കമുള്ള സകല കോൺഗ്രസ് ഉഡായിപ്പുകളും സ്വായത്തമാക്കിയ അവർക്ക് പോലും അന്യമായ തരം രീതികളായിരുന്നു ആ പെർവേഷൻ സംഘത്തിന്റേത്.

അതിന് ശേഷം ഏറ്റവും ഹീനവും അശ്ലീലകരവുമായ നിലയിൽ വലത് സൈബർ ഹൂളിഗൻ സംഘം നടത്തിയ ‘വേട്ടയാണ്’ വടകരയിൽ സഖാവ് കെ. കെ ശൈലജ ടീച്ചർക്ക് നേരെ കണ്ടത്. ‘ഡീഫെയിം’ എന്നതിന്റെ സകല അതിർത്തികളും ലംഘിച്ചു കൊണ്ട് സംഘികളെ പോലും നാണിപ്പിക്കുന്ന തരം വേട്ട. കൊട്ടിക്കലാശ ദിനം പോലും തുടർന്ന അധിക്ഷേപ പരമ്പര.

ശൈലജ ടീച്ചർക്ക് നേരെയുള്ള കോവിഡ് കള്ളി എന്ന വിളി സൈബർ കോൺഗ്രസ് ഔദ്യോഗികമായി തന്നെ കോയിൻ ചെയ്ത് ഹൂളിഗൻ സംഘത്തിന് ഇട്ട് കൊടുത്തതാണ്. അങ്ങനെയൊരു അഴിമതി ആരോപണം ഉന്നയിക്കുന്നവരിൽ സ്കൂളിന്റെ പടി ചവിട്ടിയവർക്ക് പോലുമറിയാം എത്രമാത്രം ബാലിശമാണ് ആ ആരോപണമെന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കുത്തിത്തിരിപ്പിനായി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞു കൊണ്ട് ട്രോജൻ പേജുകളുണ്ടാക്കി ക്യാമ്പയിനും നടത്തിയ അതേ ആൾക്കാരാണെന്ന് ഓർക്കണം.

വ്യക്തി അധിക്ഷേപമാണ്, അത് മാത്രമാണ് രാഷ്ട്രീയ പോരാട്ടമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും അത് മാത്രമാണ് തങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയമെന്ന് തെളിയിക്കുകയും ചെയ്ത ഈ നിയോ യൂത്ത് കോൺഗ്രസ് – ലീഗുകാരാണ് ഇനിയങ്ങോട്ട് ആ പാർടിയെ നയിക്കാൻ പോകുന്നത്. ‘എടീ, തള്ള, കള്ളീ..’ തുടങ്ങിയവ മാത്രമാണ് ആ കൂട്ടത്തിൽ എഴുതാൻ പറ്റുന്ന വാക്കുകൾ. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള വനിതക്ക് നേരെയാണ് ഈ ആക്രമണം എന്നോർക്കണം.

വോട്ടർമാർ വിധിയെഴുതി. ആരൊക്കെ ജയിക്കുമെന്നോ തോൽക്കുമെന്നോ എന്നത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം. എന്നാൽ കേവലമൊരു തെരഞ്ഞെടുപ്പ് കാലത്തിനിടെ യു.ഡി.എഫ് വലതുപക്ഷം കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.