...
Home News മകള്‍ക്ക് നീതിക്കായി നിയമ പോരാട്ടം; ഒടുവിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത് അറിയാതെ മടക്കം

മകള്‍ക്ക് നീതിക്കായി നിയമ പോരാട്ടം; ഒടുവിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത് അറിയാതെ മടക്കം

നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജാൻവയുടെ പിതാവ് മരിച്ചത്

246

യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് മരിച്ച 23-കാരി ജാൻവി കണ്ഡുലയുടെ പിതാവ് അന്തരിച്ചു. കുടുംബത്തിന് വാഷിങ്ടണ്‍ സിയാറ്റില്‍ നഗര ഭരണകൂടം നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജാൻവയുടെ പിതാവ് കണ്ഡുല ശ്രീകാന്ത് മരിച്ചത്. ഫെബ്രുവരി പത്തിനാണ് പൊലീസ് കോൺസ്റ്റബിളായ ശ്രീകാന്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജാൻവയുടെ മരണത്തോടെ മാനസികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അദ്ദേഹം.

മകളുടെ മരണത്തിന് ശേഷം നീണ്ട അവധിയില്‍ പ്രവേശിച്ചിരുന്ന കണ്ഡുല ശ്രീകാന്ത് നിയമ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഈയടുത്താണ് അദ്ദേഹം ഗുണ്ടക്കല്ലില്‍ ഹെഡ് കോൺസ്റ്റബിളായി നിയമിതനായത്. ജോലിയിൽ പ്രവേശിക്കാനായി ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. നഷ്‌ടപരിഹാരം ലഭിച്ചെന്ന് അറിയാതെയുള്ള അദ്ദേഹത്തിൻ്റെ മരണം വേദനിപ്പിക്കുന്നതായി ബന്ധുക്കൾ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ജാൻവിയുടെ കുടുംബത്തിന് 29ദശലക്ഷം ഡോളറിൻ്റെ (262കോടി രൂപ) നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സിറ്റി അറ്റോർണി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

2023 ജനുവരി 23-നായിരുന്നു ജാൻവിയുടെ മരണത്തിന് ഇടയാക്കിയ അപകടം. നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാ ശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാൻവി. 2023ല്‍ സിയാറ്റിലില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പൊലീസ് വാഹനം ഇടിച്ചാണ് പെണ്‍കുട്ടി മരിച്ചത്. എമര്‍ജന്‍സി കോള്‍ ലഭിച്ചതിന് പിന്നാലെ അത് പരിഹരിക്കാനായി അമിതവേഗതയില്‍ സഞ്ചരിക്കുക ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവ് എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 19 കിലോമീറ്റര്‍ വേഗതയിൽ ആയിരുന്നു കെവിന്‍ വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നപ്പോഴും സംഭവത്തെ നിസാര വത്കരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്ന ആരോപണവും പുറത്തുവന്നു.

ഇതിനിടെ ഉദ്യോഗസ്ഥൻ്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറിയില്‍ നിന്നുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തയ്യാറായിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.