“ഞങ്ങളുടെ ഈ തട്ടമാണോ എസ്എഫ്ഐക്കാരേ നിങ്ങളുടെ പ്രശ്‌നം? എൻ്റെ തലയിലുള്ള ഈ ഒരു മീറ്റര്‍ തുണിയും എൻ്റെ മുസ്ലീം പേരുമാണോ നിങ്ങളുടെ പ്രശ്‌നം” എന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ റഫീഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നുനിന്ന് ചോദിക്കുകയുണ്ടായി.
ഇത്തരത്തില്‍ ഒരു ചോദ്യം ഉടലെടുക്കാനുണ്ടായ സാഹചര്യവും ഇത്തരത്തില്‍ ഒരു കാര്യം ഉറക്കെ പറയാനുണ്ടായ സാഹചര്യവും നിസാരമെന്ന് കരുതി തള്ളിക്കളയാനാകില്ല. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ റഫീഖ് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തത്.
അവിടെ പ്രധാനമായും റുമൈസ ആവര്‍ത്തിച്ച് പറഞ്ഞത് എം.എസ്.എഫ് ക്യാമ്പസുകളില്‍ മതം പറഞ്ഞ് വോട്ട് വാങ്ങുന്നു എന്ന വിധത്തില്‍ എസ്എഫ്ഐ പ്രചാരണം നടത്തുന്നു എന്നാണ്. എം.എസ്.എഫ് ക്യാമ്പസുകളില്‍ മതം പറഞ്ഞ് വോട്ട് വാങ്ങുന്നു എന്ന വിധത്തില്‍ എസ്.എഫ്.ഐ പുറത്ത് പ്രചരിപ്പിച്ചുവെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ് എസ്.ഐ.ഒ വിദ്യാര്‍ത്ഥിയുടേത് ആണെന്നും റുമൈസ പറഞ്ഞു. ഇനി ചില വസ്‌തുതകള്‍ ഇങ്ങനെ:
ഓഡിയോയില്‍ പെണ്‍കുട്ടി പറയുന്നത് ഫസ്റ്റ് ഇയറില്‍ താന്‍ എംഎസ്എഫിൻ്റെ കോര്‍ഡിനേറ്റര്‍ ആയിരുന്നു. പിന്നീട് ജിഐഒയായി മാറി. എസ്ഐഒയുടെ വനിതാ സംഘടനയാണ് ജിഐഒ. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയാണ് എസ്ഐഒ. ഇതേ ജമാഅത്തെ ഇസ്ലാമിക്ക് എംഎസ്എഫ് ക്ലീന്‍ ചിറ്റ് നല്‍കുന്നതും കണ്ടതാണ്. ഇതാണ് കാലാകാലങ്ങളായി എസ്എഫ്ഐ പറയുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ റിക്രൂട്ടിങ് എജന്‍സി ആയി എംഎസ്എഫ് പ്രവര്‍ത്തിക്കുന്നു എന്നും എംഎസ്എഫ് വര്‍ഗീയ സംഘടന ആണെന്നുമാണ് എസ്എഫ്‌ഐയുടെ നിലപാട്. കേരളത്തില്‍ മതതീവ്രവാദം അനുവദിക്കില്ല എന്നാണ് എസ്എഫ്ഐ കൈക്കൊള്ളുന്ന നിലപാട്.
എന്തിനാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ റഫീഖ് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം സിംപിളാണ് ‘ഇരവാദം’. തലയിലിട്ട തട്ടത്തിൻ്റെയും മുസ്ലീം പേരിൻ്റെയും അടിസ്ഥാനത്തില്‍ മുസ്ലീംങ്ങള്‍ തീവ്രവാദികളാണെന്ന് എസ്എഫ്ഐ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ക്ലിയറായ ഇരവാദം, -എസ്എഫ്ഐ പറയുന്നു.



