ഇന്തോനേഷ്യയിലെ ജാവ, മധുര ദ്വീപുകൾക്കിടയിലുള്ള മധുര കടലിടുക്കിൽ ചെളിയുടെയും മണലിൻ്റെയും പാളികൾക്കടിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന തലയോട്ടി പുരാതന മനുഷ്യൻ്റെ പൂർവ്വികനായ ഹോമോ ഇറക്റ്റസിൻ്റെത് ആണെന്ന് ശാസ്ത്രജ്ഞർ. സമുദ്രത്തിൻ്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന ഒരു സംസ്‌കാരമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഗവേഷകർ അവകാശപ്പെടുന്നത് ഇത് 140,000 വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ടതാണെന്നാണ്.
മധുര കടലിടുക്കിലെ ഒരു വലിയ നിർമ്മാണ പദ്ധതിയെ തുടർന്ന് 2011ൽ ഹോമോ ഇറക്റ്റസിൻ്റെ ഫോസിൽ കണ്ടെത്തി. എന്നിരുന്നാലും, ഈ മാസമാണ് ശാസ്ത്രജ്ഞർ ക്വാട്ടേണറി എൻവയോൺമെന്റ്സ് ആൻഡ് ഹ്യൂമൻ എന്ന ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.
“ഈ കാലഘട്ടത്തിൻ്റെ സവിശേഷതയും ഈ പ്രദേശത്തെ ഹോമിനിൻ ജനസംഖ്യയുടെ വലിയ രൂപാന്തര വൈവിധ്യവും ചലനാത്മകതയുമാണ്,” -പഠനത്തിന് നേതൃത്വം നൽകിയ ഹരോൾഡ് ബെർഗൂയിസ് പറഞ്ഞു.
ഒരു കാലത്ത് തെക്കുകിഴക്കൻ ഏഷ്യയെ വിശാലമായ ഉഷ്‌ണമേഖലാ സമതലത്തിൽ ബന്ധിപ്പിച്ചിരുന്ന സുന്ദലാൻഡ് എന്നറിയപ്പെടുന്ന നഷ്‌ടപ്പെട്ട ഭൂപ്രദേശത്തിൻ്റെ ആദ്യത്തെ ഭൗതിക തെളിവായിരിക്കാം ഈ സ്ഥലം. തലയോട്ടിക്ക് പുറമേ, കൊമോഡോ ഡ്രാഗണുകൾ, എരുമകൾ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗ ഫോസിലുകളും ഗവേഷകർ കണ്ടെത്തി.
ഈ മൃഗങ്ങളിൽ ചിലതിൽ മനഃപൂർവ്വം മുറിച്ച പാടുകൾ ഉണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഇപ്പോൾ വെള്ളത്തിനടിയിലുള്ള സ്ഥലത്ത് ആദ്യകാല മനുഷ്യർ വേട്ടയാടൽ തന്ത്രങ്ങൾ പരിശീലിച്ചിരുന്നിരിക്കാം എന്നാണ്.
ഹോമോ ഇറക്റ്റസ് ആരായിരുന്നു?
മനുഷ്യ കുടുംബവൃക്ഷം സങ്കീർണ്ണമാണ്. പക്ഷേ ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യത്തെ ആദ്യകാല മനുഷ്യർ ഹോമോ ഇറക്റ്റസ് ആണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അവർക്ക് ഉയരം കൂടുതലായിരുന്നു. പേശീബലമുള്ള ശരീരമുണ്ടായിരുന്നു. നീളമുള്ള കാലുകളും ചെറിയ കൈകളുമുണ്ടായിരുന്നു.
മനുഷ്യൻ്റെ ആദ്യകാല പൂർവ്വികരുടെ ഭൂമിശാസ്ത്രപരമായ പരിധികളെ കുറിച്ചുള്ള മുൻകാല വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന, ഇപ്പോൾ വെള്ളത്തിനടിയിലായ സുന്ദലാൻഡ് ഭൂപ്രകൃതികളിൽ ഹോം ഇറക്റ്റസിൻ്റെ സാന്നിധ്യത്തിൻ്റെ ആദ്യത്തെ നേരിട്ടുള്ള തെളിവ് ഈ പഠനവും അതിൻ്റെ കണ്ടെത്തലുകളും നൽകുന്നുണ്ട്. 14,000, 7,000 വർഷങ്ങൾക്ക് മുമ്പ് ഹിമാനികൾ ഉരുകുന്നത് സമുദ്രനിരപ്പ് 120 മീറ്ററിലധികം ഉയരാൻ കാരണമായി. അതോടെ സുന്ദലാൻഡിലെ താഴ്ന്ന സമതലങ്ങൾ വെള്ളത്തിനടിയിലായി.




