കേന്ദ്ര ബജറ്റിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബജറ്റിലെ അവഗണനകൾക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും, ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പഴയങ്ങാടിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമീപനം പരിഹാസ്യമായതാണെന്നും, ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണോയെന്ന ചോദ്യത്തിന് പോലും മന്ത്രി മറുപടി നൽകുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശ്രീധരന്റെ ഓഫീസ് ഉദ്ഘാടനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ഏർപ്പാടാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ജയിച്ചാലും ബിജെപിക്ക് ഭരിക്കാനാകുമെന്നത് മറ്റത്തൂർ തെളിയിച്ചുവെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്–ആർഎസ്എസ്–ബിജെപി ബന്ധം ഉണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ മഹത്വവൽക്കരിക്കാൻ കഴിയില്ലെന്നും, തെറ്റുകൾ വിമർശിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. തോന്നിവാസങ്ങൾ പുസ്തകത്തിൽ എഴുതിവച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിർക്കാനുള്ള കോൺഗ്രസ് തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കോൺഗ്രസ് ഇത്തരമൊരു നിലപാട് എടുത്തില്ലെങ്കിൽ അതാണ് അത്ഭുതമെന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.



