അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ സന്തോഷമെന്ന് മധുവിൻ്റെ സഹോദരി സരസു പ്രതികരിച്ചു. ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്.
ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീം കോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി. പ്രതികൾക്ക് വധശിക്ഷവേണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയിലേക്ക് പോകുമെന്ന് മധുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ സികെ രാധാകൃഷ്‌ണൻ പറഞ്ഞു. പ്രതികൾക്ക് മൂന്ന് ജീവപര്യന്തം. എല്ലാംകൂടി ഒരു ശിക്ഷയായി അനുഭവിച്ചാൽ മതി. ഒന്നാം പ്രതിക്ക് എതിരായായ തെളിവുകൾ കോടതി പരിഗണിച്ചില്ല
ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിൻ്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്‌ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണ കോടതി കണ്ടെത്തിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്‌തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. ബാക്കിയുള്ള 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്.



