...
Home News മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

മമ്മൂട്ടി 1950 -കളുടെ തുടക്കത്തിൽ ജനിച്ച ഒരു മനുഷ്യനാണ്. 1960-കളിൽ കൗമാരവും 70-കളിൽ യൗവനത്തിൻ്റെ പ്രധാനഘട്ടവും ജീവിച്ചുതീർത്ത അക്കാലത്തെ മനുഷ്യരുടെ ഒരു പൊതുബോധമെന്ന നിലയിൽ, ഇടതുരാഷ്ട്രീയ ചിന്തയോട് മമ്മൂട്ടിയും ചേർന്നുനിന്നിട്ടുണ്ടാകും.

324

| പിജി പ്രേംലാൽ

40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച എത്രയോ ഇടതുനേതാക്കൾ നമുക്ക് ചുറ്റുമുണ്ട്; മന്ത്രിമാരായിരുന്നവർ അടക്കം !

മമ്മൂട്ടി 1950 -കളുടെ തുടക്കത്തിൽ ജനിച്ച ഒരു മനുഷ്യനാണ്. 1960-കളിൽ കൗമാരവും 70-കളിൽ യൗവനത്തിൻ്റെ പ്രധാനഘട്ടവും ജീവിച്ചുതീർത്ത അക്കാലത്തെ മനുഷ്യരുടെ ഒരു പൊതുബോധമെന്ന നിലയിൽ, ഇടതുരാഷ്ട്രീയ ചിന്തയോട് മമ്മൂട്ടിയും ചേർന്നുനിന്നിട്ടുണ്ടാകും. എന്നാൽ അതിനപ്പുറം, പുരോഗമനചിന്തയുടെ സഹയാത്രികനാകാനോ നവോത്ഥാനമൂല്യങ്ങളുടെ വക്താവാകാനോ മമ്മൂട്ടി ഒരു കാലത്തും പങ്കുചേർന്നിട്ടില്ല എന്നതാണ് ചരിത്രം.

അതുകൊണ്ടു തന്നെ അദ്ദേഹം വളർന്ന സാമൂഹ്യസാഹചര്യങ്ങളിൽ നിന്നും നിർമ്മിതമായ ലോകബോധവും സാമൂഹ്യവീക്ഷണവും മാത്രമേ അങ്ങനെയൊരാളിൽ നിന്ന് പ്രതീക്ഷിക്കാവൂ. നടി പാർവ്വതിക്കെതിരെ മമ്മൂട്ടി ഫാൻസ് ഏറ്റവും സ്ത്രീവിരുദ്ധമായ വിധത്തിൽ വലിയ ആക്രമണമഴിച്ചു വിട്ട കാലത്ത് ‘അരുത്’ എന്ന ഒരു വാക്കുപോലും അദ്ദേഹത്തിന് പറയാൻ കഴിയാതെ പോയത് ഓർമ്മിക്കാം. അതായത്… കൂടുതൽ പ്രതീക്ഷിച്ചവരുണ്ടെങ്കിൽ അത് പ്രതീക്ഷിച്ചവരുടെ കുഴപ്പമാണ്.

മമ്മൂക്കയെ നടൻ എന്ന നിലയിൽ സമാനതകളില്ലാത്ത വിധം ഇഷ്ടമാണ്. മറ്റു പല പ്രകടനരാജാക്കന്മാരെയും പോലെ ക്യാമറകളുടെ മുമ്പിലല്ലാതെ, നടത്തുന്ന അദ്ദേഹത്തിൻ്റെ മനുഷ്യസഹായ പ്രവർത്തനങ്ങളെയും ഏറെ ആദരവോടെ കാണുന്നു. എന്നാൽ അകം നിറഞ്ഞ ആത്മവലുപ്പചിന്തയിൽ നിന്ന് ഇപ്പോഴും വലിയൊരളവു വരെ അദ്ദേഹത്തിനും രക്ഷപ്പെടാനായിട്ടില്ല.

മുമ്പ്, ചെറുപ്പകാലത്ത് , ഒരു സംവിധാനസഹായി നിറപ്പകിട്ടുള്ള, സ്റ്റൈലിഷ് ആയ ഒരു വസ്ത്രം ധരിച്ച് ലൊക്കേഷനിൽ വരുന്നത് കണ്ടാൽ പോലും അസ്വസ്ഥമാവുകയും തികച്ചും അനാവശ്യമായ ഒരു തരം അരക്ഷിതാവസ്ഥയിൽ ഉഴറുകയും ചെയ്യുന്ന ഒരു പ്രശ്നകാലം അദ്ദേഹത്തിനുണ്ടായിരുന്നു. എവിടെ ചെന്നാലും മമ്മൂട്ടി അവിടത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുമെന്നത് വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പക്ഷേ (ഒരാവശ്യവുമില്ലാതെ) അത് അരക്കിട്ടുറപ്പിക്കാനെന്നോണം അദ്ദേഹം പുലർത്തിയ ചില സമീപനങ്ങൾ പലപ്പോഴും അപഹാസ്യമാം വിധം വിചിത്രങ്ങളുമായിരുന്നു.

വയനാട്ടിൽ ഉണ്ടായത് മേല്പറഞ്ഞ തരം ചില സമീപനങ്ങളിൽ കാല- പ്രായഭേദങ്ങൾക്കനുസരിച്ച് രൂപംകൊണ്ട ഒരു രാഷ്ട്രീയസന്ദേഹത്തിൻ്റെ പ്രകടനമായിരുന്നു. അതുകൊണ്ടാണ് ഒപ്പം നില്ക്കുമ്പോഴും അതങ്ങനെ പ്രകടമാകേണ്ട എന്ന ഒരു ബാലിശമായ ചിന്തയും അതിനൊത്ത വാക്കുകളും അദ്ദേഹത്തിൽ നിന്നുണ്ടായത്. അതിനെതിരെ ഒരു മയവുമില്ലാതെ ചന്ദ്രഹാസമിളക്കി പ്രതികരിച്ച ഇടത് അണികളാകട്ടെ, മുറിവ് മാന്തി പുണ്ണാക്കുന്ന പരിപാടിയാണ് ചെയ്തത്.

പ്രകാശ് രാജിനെ പോലെയോ കമൽഹാസനെ പോലെയോ മൂല്യബോധമുള്ള രാഷ്ട്രീയപ്രവർത്തനത്തിൻ്റെയും പുരോഗമനസാമൂഹ്യചിന്തയുടെയും മുഴങ്ങുന്ന ശബ്ദമല്ല മമ്മൂട്ടി. അത് നിശ്ശബ്ദമായ ഒരു ചേർന്നുനില്ക്കലാണ്. അതു മാത്രമാണ് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്. അതിനപ്പുറമുള്ള പ്രതീക്ഷ ഇടത് അണികൾക്ക് പറ്റിയ തെറ്റാണ്.

ചേർന്നുനില്ക്കുന്ന മമ്മൂട്ടി എന്നതുപോലും കേരളത്തിൽ ഒരു ഇടത് രാഷ്ട്രീയപ്രസ്താവനയാണ്. അതിൻ്റെ സാദ്ധ്യതകളെയും ആവേശത്തെയും മാന്തിപ്പുണ്ണാക്കി ഇല്ലാതാക്കരുത്. മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്. ആ തിരിച്ചറിവ് അണികൾക്ക് ഉണ്ടാകട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.