ബോളിവുഡ് മുന്‍ താരവും മോഡലുമായ മംമ്ത കുല്‍ക്കര്‍ണി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയിൽ സ്‌നാനം ചെയ്‌ത് സന്യാസം സ്വീകരിച്ചു. ഇനി ബോളിവുഡിലേക്ക് മടങ്ങി വരില്ലെന്ന് സന്യാസം സ്വീകരിച്ചതിന് ശേഷം മംമ്ത മാധ്യമങ്ങളോട് പറഞ്ഞു.
52കാരിയായ മംമ്ത സന്യാസം സ്വീകരിച്ചതോടെ കിന്നര്‍ അഖാഡ അവരെ മഹാ മണ്ഡലേശ്വരിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ശ്രീ മാ മംമ്ത നന്ദഗിരി എന്ന പേരിലായിരിക്കും അവര്‍ അറിയപ്പെടുക.
‘‘സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള ആചാരങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ കിന്നര്‍ അഖാഡയുമായും ഞാനുമായും ബന്ധപ്പെട്ടു വരികയാണ്, ‘കിന്നര്‍ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്‌മി നാരായണ്‍ ത്രിപാഠിയെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു. സനാതന ധര്‍മത്തില്‍ സ്വയം സമര്‍പ്പിക്കുന്നതായി മംമ്ത പറഞ്ഞതായി ത്രിപാഠി പറഞ്ഞു.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചാണ് അവർ ചടങ്ങിൽ പങ്കെടുത്തത്.
ജനുവരി 29ന് നടക്കുന്ന മൗനി അമാവാസി സ്‌നാനത്തില്‍ അവര്‍ പങ്കെടുക്കും. ഏഴ് മണിക്കൂര്‍ നീളുന്ന തപം (ഒരു ആരാധന) നടത്തി. അതിന് ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്‌ത് പിണ്ഡ ദാനം (അന്ത്യ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ നടത്തുന്ന ഒരു ആചാരം) അര്‍പ്പിച്ചു.
നിരവധി സന്യാസികളുടെയും ഭക്തരുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു പരമ്പരാഗത ചടങ്ങില്‍ വെച്ച് ദുഗ്‌ധാഭിഷേകം (പാല്‍ അര്‍പ്പിക്കല്‍) നടത്തുകയും കുല്‍ക്കര്‍ണിയെ ത്രിപാഠി കിരീടധാരണം നടത്തുകയും ചെയ്‌തു.
‘‘ഞാന്‍ ഇനി ബോളിവുഡിലേക്ക് മടങ്ങി വരില്ല. സനാതന ധര്‍മത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു,’’ -ചടങ്ങിന് ശേഷം മംമ്ത പറഞ്ഞു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിലും മഹത്വം ദര്‍ശിക്കാന്‍ കഴിഞ്ഞതിലും എനിക്ക് ഭാഗ്യമുണ്ട്. എനിക്ക് സന്യാസിമാരുടെയും ഋഷിമാരുടെയും അനുഗ്രഹം ലഭിച്ചു, അവർ കൂട്ടിച്ചേർത്തു.
ഗുരു ചൈതന്യ ഗഗന്‍ ഗിരിയില്‍ നിന്ന് 23 വര്‍ഷം മുമ്പ് താന്‍ ദീക്ഷ സ്വീകരിച്ചിരുന്നതായും ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് താന്‍ കടക്കുകയാണെന്നും അവര്‍ പറഞ്ഞു. താന്‍ കാശിക്ക് പോകാനിരിക്കുക ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സന്യാസം സ്വീകരിക്കാനും ലൗകിക സുഖങ്ങള്‍ ത്യജിക്കാനും ആഗ്രഹിക്കുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അവര്‍ അത് മാറ്റി വയ്ക്കുകയായിരുന്നു.



