ലൈവ് സ്ട്രീമിലെ സമ്മാനങ്ങള്‍ ലഭിക്കാനായി ഒരേസമയം 400 മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ചൈനയിലാണ് സംഭവം നടന്നത്. ജിയാങ്‌സു പ്രവിശ്യയിലെ ഒരു ഗാരേജിലാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ മാ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാളുടെ ഗാരേജിലെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ പ്രദേശവാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പിനാണ് മാ നേതൃത്വം നല്‍കുന്നതെന്ന് കണ്ടെത്തി. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇയാളുടെ തട്ടിപ്പ് രീതികള്‍ കൂടുതല്‍ വ്യക്തമായത്. ലൈവ് സ്ട്രീമുകളില്‍ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ 400ലേറെ ഫോണുകള്‍ ഒരേസമയം ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഇതിനായി ഓരോ ഫോണിനേയും പ്രത്യേക ലൈവ് സ്ട്രീം അക്കൗണ്ടിലേക്ക് ബന്ധിപ്പിച്ചിരുന്നുവെന്ന് മാ പോലീസിനോട് പറഞ്ഞു. ലൈവ് സ്ട്രീമുകളില്‍ ഒരേസമയം കൂട്ടത്തോടെ പങ്കെടുത്ത് സമ്മാനം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുക ആയിരുന്നു ലക്ഷ്യമെന്ന് മാ പറഞ്ഞു.
ലൈവ് സ്ട്രീമുകളില്‍ ഐഫോണ്‍ മുതല്‍ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങള്‍ വരെ സമ്മാനമായി ലഭിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വ്യുവേഴ്‌സിൻ്റെ എണ്ണം കൂട്ടാനായാണ് ലൈവ് സ്ട്രീമേഴ്‌സ് ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത്.
’’വളരെ ലളിതമായ രീതിയാണ് ഇതിനായി പിന്തുടരേണ്ടത്. ഫോണില്‍ ഒരു ബട്ടണില്‍ ക്ലിക് ചെയ്യണം. പിന്നീട് ഒരു മെസേജ് അയയ്ക്കണം. സമ്മാനങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണം,’’ മാ പോലീസിനോട് പറഞ്ഞു.
സമ്മാനങ്ങള്‍ ലഭിച്ചാലുടന്‍ അവ മറ്റ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് മറിച്ചു വില്‍ക്കുകയാണ് പതിവെന്ന് മാ പറഞ്ഞു. ഇതിലൂടെ പ്രതിമാസം 10000 യുവാന്‍ മുതല്‍ 20000 യുവാന്‍ (1.1 ലക്ഷം, 2.3 ലക്ഷം രൂപ) വരെ ലഭിച്ചിട്ടുണ്ടെന്നും മാ വ്യക്തമാക്കി.
കടുത്ത നിയമ ലംഘനമാണ് മാ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചൈനയിലെ വ്യക്തിവിവര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ ശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചൈനീസ് ക്രിമിനല്‍ നിയമപ്രകാരം പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കും.



