പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം അടുത്തിടെയാണ് പൂർത്തിയായത്. നയതന്ത്ര ചർച്ചകൾക്കപ്പുറം ലോകനേതാക്കൾക്ക് അദ്ദേഹം നൽകിയ സമ്മാനങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും തനത് സംസ്കാരവും വിളിച്ചോതുന്നതായിരുന്നു. സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി സമ്മാനിച്ച മണിപ്പൂരിൽ നിന്നുള്ള ‘ലോക്തക് ലോട്ടസ് ടീ’ ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മണിപ്പൂരിലെ ലോക്തക് തടാകത്തിന്റെ പരിസര പ്രദേശങ്ങളിലാണ് ഈ സവിശേഷമായ തേയിലപ്പൊടി ഉത്പാദിപ്പിക്കുന്നത്. വെറുമൊരു ചായപ്പൊടി എന്നതിനപ്പുറം മണിപ്പൂരിലെ തങ്ക ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകളുടെ കഠിനാധ്വാനത്തിന്റെയും പ്രതീകമാണിത്. തടാകത്തിലെ സ്വാഭാവികമായ താമരയിലകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. പൂർണ്ണമായും രാസവസ്തുക്കൾ ഒഴിവാക്കി, പരമ്പരാഗത കൃഷിരീതികൾ നിലനിർത്തിക്കൊണ്ട് കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിലുള്ള തോട്ടങ്ങളിലാണ് ഇത് വളർത്തിയെടുക്കുന്നത്.
ഈ ചായയുടെ ഏറ്റവും വലിയ പ്രത്യേകത അത് തടാകത്തിന് മുകളിൽ ഒഴുകിനടക്കുന്ന ‘ഫുംദിസ്’ എന്നറിയപ്പെടുന്ന മണ്ണും ജൈവ അവശിഷ്ടങ്ങളും നിറഞ്ഞ സവിശേഷമായ ആവാസവ്യവസ്ഥയിലാണ് ഉണ്ടാകുന്നത് എന്നതാണ്. സാധാരണ ചായകളിൽ നിന്ന് വ്യത്യസ്തമായി താമരയിലകളിൽ നിന്ന് തയ്യാറാക്കുന്ന ഇതിന് വളരെ മൃദുവായ സുഗന്ധവും ആകർഷകമായ രുചിയുമാണുള്ളത്. വൻതോതിൽ ഫാക്ടറികളിൽ നിർമ്മിക്കുന്നതിന് പകരം, ഗുണനിലവാരം ഉറപ്പാക്കാൻ ചെറിയ ബാച്ചുകളായി കൈകൊണ്ട് നിർമ്മിക്കുന്നവയാണിത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ലോക്തക് ചായയ്ക്ക് പുറമെ രബീന്ദ്രനാഥ ടാഗോറിന്റെ കൃതികളുടെ സമാഹാരവും ഒരു ലെതർ ബാഗും സ്വീഡിഷ് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയിട്ടുണ്ട്. ഇന്ത്യൻ തനത് ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സമ്മാനങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്. സമാനമായ രീതിയിൽ യുഎൻ ഫുഡ് പാനൽ മേധാവിക്ക് അസമിലെ ജോഹ അരിയും പ്രധാനമന്ത്രി സമ്മാനിച്ചിരുന്നു. മണിപ്പൂരിലെ പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് ആഗോള അംഗീകാരം നൽകുന്നതാണ് മോദിയുടെ ഈ പുതിയ നയതന്ത്ര നീക്കം.



