ഝാർഖണ്ഡിലെ ചായ്‌ബാസയിലുള്ള സാരന്ത വനമേഖലയിൽ സുരക്ഷാസേന നടത്തിയ വൻ ഓപ്പറേഷനിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തലവൻമാരിലൊരാളായ അനൽ ദാ ഉൾപ്പെടെ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ സാരന്ത വനമേഖലയിൽ അതീവ രഹസ്യമായാണ് സുരക്ഷാസേന നീക്കം ആസൂത്രണം ചെയ്തത്. ഏറ്റുമുട്ടലിന് ശേഷം വനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ പ്രമുഖ മാവോയിസ്റ്റ് നേതാവായ പതിറാം മാഞ്ചി എന്ന അനൽ ദായും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ആറ് സ്ത്രീകളും ഉൾപ്പെടുന്നു. ദീർഘകാലമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനൽ ദായും സംഘവും മാവോയിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ വലിയ തോതിൽ ശ്രമിച്ചിരുന്നതായി കിരിബുരു എസ്.ഡി.പി.ഒ അജയ് കെർക്കെറ്റയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തുടർച്ചയായി 24 മണിക്കൂറോളം നീണ്ട പോരാട്ടമാണ് വനത്തിനുള്ളിൽ നടന്നത്. പ്രദേശം നിലവിൽ സുരക്ഷാസേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. വനത്തിനുള്ളിൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.



