...
Home Literature ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

367

| നിരുപമ

മൃതശരീരങ്ങൾ തൊടാൻ മനുഷ്യർക്ക് അറപ്പാകുന്നിടത്ത് മൃതശരീരങ്ങളെ ആദരവോടെയും സന്തോഷത്തോടെയും സംസ്കരിക്കാൻ മുന്നിട്ടിറങ്ങി വന്ന ഒരു മനുഷ്യൻറെ ജീവിതകഥ പറയുകയാണ് മരണക്കൂട്ട് എന്ന പുസ്തകത്തിലൂടെ നിയാസ് കരീം എന്ന പത്രപ്രവർത്തകൻ. എല്ലാത്തരം മൃതദേഹങ്ങളെ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വിനു എന്ന ആലുവക്കാരൻ്റെ ആത്മകഥയാണ് മരണക്കൂട്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

കാലം കഴിയുന്തോറും  ചെയ്തു വന്ന ജോലി തന്റെ കുടുംബത്തെയും തന്നെയും ബാധിക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒടുക്കം വീട്ടുകാരുടെയും അവഗണനകൾ സഹിക്കാൻ കഴിയാതെ പലവട്ടം പല ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മറ്റു ജോലികളിൽ ഒന്നും വിനു സന്തോഷവും സംതൃപ്തിയും കണ്ടിരുന്നില്ല. ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും തന്നെ ശവം വാരി എന്നു വിളിച്ചു. എല്ലാവരിൽ നിന്നും അങ്ങേയറ്റം അവഗണനകൾ സഹിക്കുമ്പോഴും കൂടെ നിൽക്കാൻ ഉണ്ടായിരുന്നത് പോലീസുകാരും ആശാന്മാരും ആയിരുന്നു.

” ജീവിച്ചിരിക്കുന്നവർക്ക് ആർക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവർക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടു മാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റിൽ വെന്തു പൊള്ളിയും വെറുപ്പിന്റെ മഴയിൽ തുള്ളി വിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.  ചവിട്ടാൻ മണ്ണും ചായാനൊരു ചുമലുമില്ലാത്ത ഭൂമിയിലെ ഓരോ മനുഷ്യനും എന്നെപ്പോലെ നിസ്സഹായനാണ്. “

മറ്റെല്ലാവരും പോലീസുകാരുടെ കുറ്റം പറയുമ്പോൾ വിനുവിന് പറയാനുള്ളത് തന്നെ ഏറെ സഹായിച്ച, ഇന്നും സഹായിക്കുന്ന പോലീസിനെ കുറിച്ചാണ്. അതേസമയം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് കൂലി നൽകാതെ പണം തട്ടിയെടുക്കുന്ന മുനിസിപ്പാലിറ്റിയെ ചൂണ്ടുവിരലിൻ തുമ്പത്ത് നിർത്തുകയാണ് വിനു.

ഓരോ ദിവസവും അവഗണനകളും ഒറ്റപ്പെടലും ഒരുപാട് സഹിച്ചിട്ടും മരണപ്പെട്ടവരെ കൈവിടാതെ ഇന്നും സന്തോഷപൂർവ്വം തന്റെ ജോലികൾ ചെയ്യുകയാണ്. ” എൻറെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക. നമ്മൾ തനിച്ചു വന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചു തന്നെയാണ് പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നവർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക ; അവരെ നന്നായി യാത്ര അയക്കുക അതാണ് എൻറെ കർത്തവ്യം ” – മരണകൂട്ട്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.