ഇന്ത്യക്കെതിരെ ചാവേർ ആക്രമണ ഭീഷണിയുമായി നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) തലവൻ മസൂദ് അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന പുതിയ ശബ്ദരേഖ. ഏതു നിമിഷവും ഇന്ത്യയെ ആക്രമിക്കാൻ സജ്ജരായി നിൽക്കുന്ന വൻതോതിലുള്ള ചാവേറുകളുടെ പട തന്റെ പക്കലുണ്ടെന്നാണ് ശബ്ദരേഖയിൽ ഇയാൾ അവകാശപ്പെടുന്നത്.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ, ദീർഘകാലമായി പാകിസ്താനിൽ ഇരുന്നുകൊണ്ട് ഇന്ത്യയ്ക്കെതിരെയുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുകയാണ്. തന്റെ പക്കലുള്ള ചാവേറുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയാൽ ലോകമാധ്യമങ്ങളിൽ അത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് അസ്ഹർ പറയുന്നു. “ഇത് ഒന്നോ രണ്ടോ നൂറോ അല്ല, ആയിരം പോലുമല്ല. പൂർണ്ണമായ എണ്ണം ഞാൻ പറഞ്ഞാൽ നാളെ ലോകമാധ്യമങ്ങളിൽ വലിയ ബഹളമായിരിക്കും,” എന്നാണ് ശബ്ദരേഖയിൽ അവകാശപ്പെടുന്നത്. ഈ ചാവേറുകൾ ഇന്ത്യയിലേക്ക് കടന്നുകയറാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും, ചാവേറാകുക എന്ന ലക്ഷ്യം വെച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഓഡിയോയിലുണ്ട്. എങ്കിലും, ഈ ശബ്ദരേഖയുടെ കാലപ്പഴക്കമോ ആധികാരികതയോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനാണ് മസൂദ് അസ്ഹർ. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്താനിലെ ബഹാവൽപുരിലുള്ള ജെയ്‌ഷെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. ഈ തിരിച്ചടിയിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ഈ ശക്തമായ നടപടിക്ക് പിന്നാലെയാണ് പുതിയ ഭീഷണി സന്ദേശം വരുന്നത് എന്നത് ശ്രദ്ധേയമാണ്.



