തൃശൂരിൽ പ്രവർത്തിക്കുന്ന മിനർവ അക്കാദമിക്കെതിരെ കൂട്ടപ്പരാതിയുമായി 500 ലേറെ വിദ്യാർഥികൾ രംഗത്തെത്തി . സ്ഥാപനം പാരാമെഡിക്കൽ കോഴ്സുകൾ നടത്തി വ്യാപകമായി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തുടർന്ന് മിനർവ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.
തൃശൂർ വടക്കൻ സ്റ്റാൻഡിലാണ് മിനർവ അക്കാദമി പ്രവർത്തിക്കുന്നത്. തങ്ങൾ അംഗീകാരമുള്ള സർട്ടിഫിക്കേറ്റ് ആണ് നൽകുക എന്ന് പറഞ്ഞാണ് മിനർവ അധികൃതർ കോഴ്സിന് ചേർത്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു.ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നും 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയും എന്നാണ് ആരോപണം.
സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ കയറി നോക്കുമ്പോൾ മാർക്ക് ലിസ്റ്റ് പോലും ലഭ്യമല്ല. വിദ്യാർത്ഥികളുടെ ഫോട്ടോയും പഠിക്കുന്ന ഡിപ്പാർട്ട്മെൻറും മാത്രമാണ് നൽകിയിട്ടുള്ളത്. ഇവിടെനിന്നും ലഭിക്കുന്ന സർട്ടിഫിക്കേറ്റ് ഹാജരാക്കിയ സ്ഥലങ്ങളിൽ ഇതിന് അംഗീകാരം ഇല്ലെന്നാണ് പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.



