എറണാകുളം: കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തുറമുഖത്തെ വാർഫിലെ ക്യൂ- 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് വൻ തീ പിടുത്തം. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്‌സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്‌ച വൈകിട്ടോടെ ആണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസമടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിൻ്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വന്നു. അതേസമയം, കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുകാർഡിനും സ്ഥലത്തെത്താൻ തടസം സൃഷ്‌ടിക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തിയിട്ടുണ്ട്. തീയുണ്ടായതിൻ്റെ കാരണം വ്യക്‌തമായിട്ടില്ല. ആളപായങ്ങൾ ഇല്ലെന്നാണ് പ്രാഥമിക വിവരം.



