തൃശൂരിലെ രാമവർമപുരം പൊലീസ് അക്കാദമിയിൽ ചന്ദനമോഷണം നടന്നതായി റിപ്പോർട്ട്. അക്കാദമി ക്യാംപസിനുള്ളിൽ ലക്ഷങ്ങൾ വിലവരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടാക്കൾ വെട്ടിമാറ്റിയത്. 30 വർഷത്തിലധികം പഴക്കമുള്ള ഈ മരങ്ങളുടെ കാതലുള്ള ഭാഗങ്ങൾ മുറിച്ചെടുത്ത് കടത്തിയതായാണ് വിവരം.
ഡിസംബർ 27നും ജനുവരി 2നും ഇടയിലായാണ് കനത്ത സുരക്ഷയുള്ള പൊലീസ് അക്കാദമിയിൽ മോഷണം നടന്നത്. സംഭവത്തിൽ അക്കാദമി എസ്റ്റേറ്റ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ സംഘമായെത്തിയവരാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് അക്കാദമി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയുടെ പേരിൽ പ്രത്യേക സർക്കുലർ പുറത്തിറക്കി. രാത്രികാലങ്ങളിൽ കർശന ജാഗ്രത പാലിക്കണമെന്നും, ക്യാംപസിനുള്ളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്. രാജവൃക്ഷങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ കൂടുതലുള്ള അക്കാദമിയിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.



