ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വിഎന്‍ വാസവന് കത്തയച്ചാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞു. അയ്യപ്പ സംഗമത്തിൻ്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു.
അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. പരിപാടി വൻ വിജയമാകട്ടെയെന്നും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു. അതോടൊപ്പം ആഗോള അയ്യപ്പ സംഗമത്തിന് തന്നെ ക്ഷണിച്ചതിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം തിരി തെളിയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവരും സമീപമുണ്ടായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. തമിഴ്‌നാട് സര്‍ക്കാരിൻ്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.
അതേസമയം ആഗോള അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ക്കാൻ ആയിരുന്നു യുഡിഎഫിൻ്റെയും ബിജെപിയുടെയും തീരുമാനം. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് എതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണം ഇല്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം.



