തൃശ്ശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കടുത്ത തർക്കം തുടരുന്നു. മേയർ സ്ഥാനം മൂന്ന് പേരിൽ പങ്കുവെക്കാനുള്ള സാധ്യതയ്ക്കും കോൺഗ്രസ് നേതൃത്വം തയ്യാറായിരിക്കുകയാണ്. നിലവിൽ മൂന്ന് പേർ മേയർ പദവിക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പിൽ നിന്നുള്ള ലാലി ജെയിംസ്, കെ. സി. വേണുഗോപാലിന്റെ നോമിനിയായ ഡോ. നിജി ജസ്റ്റിൻ, എ ഗ്രൂപ്പുകാരിയായ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവർക്കായി ഗ്രൂപ്പ് നേതാക്കളും സജീവമായി രംഗത്തുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനം ആദ്യ ഘട്ടത്തിൽ കെപിസിസി സെക്രട്ടറി എ. പ്രസാദിന് നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശം. എന്നാൽ മേയർ സ്ഥാനത്തേക്ക് മുന്നിലുള്ള മൂന്ന് പേരിൽ ആരെയെങ്കിലും ഒഴിവാക്കിയാൽ വലിയ കലഹത്തിന് ഇടയാകുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.
ഗ്രൂപ്പ് തർക്കങ്ങൾ മൂലം ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന യോഗത്തിലും നിർണായക തീരുമാനം കൈക്കൊള്ളാൻ സാധിച്ചില്ല. കോൺഗ്രസിലെ ഭൂരിഭാഗം കൗൺസിലർമാരും ലാലി ജെയിംസിനെ മേയറാക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ, എഐസിസി നേതൃത്വം ഡോ. നിജി ജസ്റ്റിനോടൊപ്പം നിലകൊള്ളുന്നതാണ് സാഹചര്യം കൂടുതൽ രൂക്ഷമാക്കുന്നത്.



