ചില കാര്യങ്ങളൊന്നും മനുഷ്യൻ മരിച്ചാലും മറക്കില്ലെന്ന് പഴമക്കാർ പറയാറുണ്ട്. തലച്ചോർ നമ്മുടെ ഓർമകളെ അത്ര ഭദ്രമായി സൂക്ഷിക്കുന്നത് കൊണ്ടാണ് അത് സാധ്യമാകുന്നത്. മനുഷ്യന്റെ ഓർമ്മകളുടെ പകർപ്പുകൾ തലച്ചോറിൽ ഭദ്രമാണെന്നാണ് പുതിയ പഠനറിപ്പോർട്ട് പറയുന്നത്.
മസ്തിഷ്കം ഓരോ മെമ്മറിയുടെയും കുറഞ്ഞത് മൂന്ന് വ്യത്യസ്ത പകർപ്പുകളെങ്കിലും സൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ ഗവേഷണത്തിലെ നിഗമനം. എലികളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പഠനത്തിൽ ഓർമയ്ക്കും പഠനത്തിനുമുള്ള നിർണായക മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പഠനത്തിൽ ഈ പ്രദേശത്തെ ന്യൂറോണുകൾ ഒന്നിലധികം മെമ്മറി പകർപ്പുകൾ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഓരോന്നിന്റെയും ശക്തിയിലും സ്ഥിരതയിലും വ്യത്യാസമുണ്ട്. ഓർമ്മകൾ കാലക്രമേണ മാറുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഇത് സഹായിക്കും. ഈ മെമ്മറി പകർപ്പുകൾ വ്യത്യസ്ത തരം ന്യൂറോണുകളാൽ എൻകോഡ് ചെയ്യപ്പെടുന്നതാണ്. ഓരോന്നിനും തനതായ സ്വഭാവസവിശേഷതകളുണ്ട്. നേരത്തെ ജനിച്ച ന്യൂറോണുകളാണ് ദീർഘകാലത്തേക്കുള്ള മെമ്മറി പകർപ്പ് ആദ്യമായി സൃഷ്ടിക്കുന്നത്.
തുടക്കത്തിൽ ദുർബലമാകുന്ന ഈ പകർപ്പ് കാലം കഴിയുന്തോറും ശക്തമാകുന്നു. ഇതിനെത്തുടർന്ന് ന്യൂറോണുകൾ തുടക്കം മുതൽ കൂടുതൽ സ്ഥിരതയുള്ള പതിപ്പായി മാറുന്നു. അവസാനമാണ് വൈകി ജനിച്ച ന്യൂറോണുകൾ ഒരു മെമ്മറി എൻകോഡ് ചെയ്യുന്നത്. അത് ശക്തമായി തുടക്കം കുറിക്കുകയും മറ്റുള്ളവയേക്കാൾ വേഗത്തിൽ മങ്ങുകയും ചെയ്യുന്നു.
പ്രായമാകുമ്പോഴും പഠിക്കുന്നത് തുടരുമ്പോഴും ഓർമ്മകളുടെ പരിണാമം നിയന്ത്രിക്കുന്നതിന് തലച്ചോറിന് ഒരു അന്തർനിർമ്മിത സംവിധാനം ഉണ്ടെന്നതിന്റെ സൂചനയാണിത്. ഹിപ്പോകാമ്പസിനുള്ളിലെ മെമ്മറി രൂപീകരണത്തിൻ്റെ സങ്കീർണ്ണതയെ എടുത്തുകാണിക്കുന്നതാണ് പഠനം.
മെമ്മറി സംബന്ധമായ തകരാറുകൾ മനസിലാക്കുന്നതിലും ചികിത്സിക്കുന്നതിലും ഈ കണ്ടെത്തലുകൾ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. വിവിധ ന്യൂറോൺ ഗ്രൂപ്പുകൾ മെമ്മറി സ്റ്റോറേജിലേക്ക് എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് മനസിലാക്കുന്നത് പുതിയ ചികിത്സകൾക്കും വഴികൾ തുറക്കും. ഈ പഠനം മെമ്മറിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കുക മാത്രമല്ല, മെമ്മറിയുമായി ബന്ധപ്പെട്ട അവസ്ഥകളുടെ മാനേജ്മെൻ്റിൽ വിപ്ലവം സൃഷ്ടിക്കുന്ന ഭാവി ചികിത്സകൾക്ക് അടിത്തറയിടുകയും ചെയ്യുന്നു.



