കുപ്രസിദ്ധ മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേര കൊല്ലപ്പെട്ടു. മെക്‌സിക്കൻ സൈന്യത്തിൻ്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്.
മെക്‌സിക്കോയിലെ പടിഞ്ഞാറൻ നഗരമായ ജലിസ്‌കോയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്‌തെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
ജലിസ്‌കോ ന്യൂ ജനറേഷനൽ കാർട്ടൽ എന്ന മയക്കുമരുന്ന് കാർട്ടലിൻ്റെ തലവനായിരുന്നു എൽ മെൻചോ. മയക്കുമരുന്ന് കടത്തിന് പിന്നാലെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് സംഘം മെക്‌സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട സിൻഡിക്കേറ്റ് ആയി മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട കാർട്ടലും എൽ മെൻചോയുടേത് ആയിരുന്നു.
എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും വ്യാപക അക്രമമുണ്ടായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയും കാർട്ടൽ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ജലിസ്കോ പ്രദേശത്തുതന്നെ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. പലയിടങ്ങളിലും അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്‌തു.
അക്രമ സംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന ഭരണകൂടങ്ങളുടെ കൂടിചേർന്നു തന്നെ ഈ അക്രമങ്ങൾ അവസാനിപ്പിക്കുമെന്നും മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പറഞ്ഞു.
അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ നടപടികൾ ശക്തമാക്കാൻ മെക്‌സിക്കോക്ക് മേൽ യുഎസ് സമ്മർദം ചെലുത്തുന്നതിനിടെ ആണ് എൽ മെൻചോയെ വധിച്ചുകൊണ്ടുള്ള മെക്‌സിക്കൻ സൈനിക നടപടി ഉണ്ടാകുന്നത്. എൽ മെൻചോയെ കുറിച്ച് വിവരം തരുന്നവർക്ക് 15 മില്യൺ ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്‌തിരുന്നത്. വടക്കേ അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു എൽ മെൻചോ. എൽ മെൻചോയുയുടെ കാർട്ടലിനെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുള്ള അമേരിക്കൻ പൗരന്മാരോട് സുരക്ഷിതരായിരിക്കാൻ യുഎസ് ആവശ്യപ്പെട്ടു. കാനഡയും തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



