വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം വൻ വിജയം നേടുമെന്നും ‘ദ്രാവിഡ മോഡൽ 2.0’ സർക്കാർ അധികാരത്തിൽ എത്തുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. റാണിപേട്ടിലും രാമനാഥപുരത്തും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ലെ തെരഞ്ഞെടുപ്പ് ജനാധിപത്യ പോരാട്ടമാണെന്നും “ഡൽഹി ടീമിനെ പരാജയപ്പെടുത്തി തമിഴ്‌നാട് ടീമിനെ വിജയിപ്പിക്കണം” എന്നും അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ “സൂപ്പർസ്റ്റാർ” എന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് 8,000 രൂപയുടെ പ്രത്യേക കൂപ്പൺ നൽകുമെന്നും ഇതിലൂടെ വാഷിങ് മെഷീൻ, ഫ്രിഡ്ജ്, ടിവി, ഓവൻ തുടങ്ങിയ വീട്ടുപകരണങ്ങൾ വാങ്ങാനോ പുതുക്കാനോ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി മണ്ഡല പുനർനിർണയ വിഷയം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോൾ, ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ മഹത്വം അദ്ദേഹം ഓർമ്മിപ്പിച്ചു. രാമേശ്വരം ക്ഷേത്രം മുതൽ വിവിധ ചരിത്ര വ്യക്തിത്വങ്ങൾ വരെ ഈ മണ്ണിന്റെ അഭിമാനമാണെന്നും, ജാതി-മത ഭേദമില്ലാത്ത ഐക്യത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലത്ത് നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്കായി മുന്നേറ്റ പദ്ധതികൾ നടപ്പിലാക്കുന്നത് ഡി.എം.കെ സർക്കാരാണെന്നും തമിഴ്‌നാടിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ദ്രാവിഡ മോഡൽ 2.0 സർക്കാർ രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, സംസ്ഥാനത്തെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാൻ വീണ്ടും അധികാരം നൽകണമെന്നും അഭ്യർത്ഥിച്ചു.
തിരുവാരൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ആരംഭിച്ച പ്രചാരണം തുടർന്ന് തിരുനെൽവേലി, നാഗർകോവിൽ, ശങ്കരൻകോവിൽ, വിരുദുനഗർ, തിരുമംഗലം എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. തൂത്തുക്കുടിയിൽ നടന്ന പൊതുയോഗത്തിലും അദ്ദേഹം സ്ഥാനാർഥികൾക്കായി പിന്തുണ തേടി.



