മണിപ്പൂരിൽ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ന് ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയും ഇതില്‍ കെ അത്തൗബ എന്ന 20 വയസ്സുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.
പിന്നാലെ പ്രദേശത്തെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക ഓഫീസുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ഫര്‍ണിച്ചറുകളും മറ്റ് വസ്തുവകകളും ജനക്കൂട്ടം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. ജിരിബാം പോലീസ് സ്റ്റേഷന്റെ 500 മീറ്റര്‍ പരിധിയിലാണ് അക്രമം നടന്നത്.സംഘര്‍ഷം നിയന്ത്രിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചതോടെ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
പരിക്ക് പറ്റിയ വ്യക്തിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. എന്നാല്‍, ഇയാളുടെ ആരോഗ്യനില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായി വിശദമായ യോഗം ചേരും.



