ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ നേതാക്കൾ തമ്മിലുള്ള ഐക്യ പ്രകടനം “ബുദ്ധിമുട്ടുള്ളതാണ്” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉന്നത വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യക്കൊപ്പമല്ല, വാഷിംഗ്ടൺ, യൂറോപ്പ്, ഉക്രെയ്ൻ എന്നിവക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ മൂന്ന് നേതാക്കളും നടത്തിയ സൗഹൃദ പ്രകടനത്തിന് ശേഷമാണ് നവാരോയുടെ പരാമർശം.
“ഇത് പ്രശ്‌നകരമാണ്,” മോദിയും ഷിയും പുടിനും തമ്മിലുള്ള “ഐക്യ പ്രകടന”ത്തെ കുറിച്ച് തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ ചോദിച്ചപ്പോൾ നവാരോ പറഞ്ഞു.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ നേതാവെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്വേച്ഛാധിപതികളായ പുടിനും ഷി ജിൻപിങ്ങിനും ഒപ്പം മോദി കിടക്കയിലേക്ക് വീഴുന്നത് കാണുന്നത് ലജ്ജാകരമാണ്. അതിൽ അർത്ഥമില്ല,” ട്രംപ് ഭരണകൂടത്തിൻ്റെ വ്യാപാര, നിർമ്മാണ മേഖലയിലെ മുതിർന്ന കൗൺസിലർ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യ- യുഎസ് ബന്ധത്തിലെ ഏറ്റവും മോശം ഘട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശങ്ങളും മോദിയും പുടിനും ഷിയും തമ്മിലുള്ള സൗഹൃദവും ഉണ്ടായത്. പ്രസിഡന്റ് ട്രംപിൻ്റെ താരിഫ് നയവും അദ്ദേഹത്തിൻ്റെ ഭരണകൂടം ഇന്ത്യയയെ നിരന്തരം വിമർശിക്കുന്നതും ഈ സമ്മർദ്ദം വർദ്ധിപ്പിച്ചു.
“പതിറ്റാണ്ടുകളായി ഇന്ത്യ ചൈനയുമായി ഒരു ശീതയുദ്ധത്തിലും ചിലപ്പോൾ ഒരു ചൂടേറിയ യുദ്ധത്തിലും ഏർപ്പെട്ടിരിക്കുന്നതിനാൽ, അദ്ദേഹം (മോദി) എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. അതിനാൽ, ഇക്കാര്യത്തിൽ റഷ്യക്കൊപ്പമല്ല, നമ്മളുമായും യൂറോപ്പുമായും ഉക്രെയ്‌നുമായും ഒപ്പമുണ്ടാകണമെന്ന് ഇന്ത്യൻ നേതാവ് മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം എണ്ണ വാങ്ങുന്നത് നിർത്തേണ്ടതുണ്ട്,” -നവാരോ പറഞ്ഞു.
ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 25 ശതമാനം പരസ്‌പര താരിഫുകളും റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ലെവികളും ചുമത്തി. ഇതോടെ ഇന്ത്യക്ക് മേൽ ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്.
അമേരിക്ക ചുമത്തിയ തീരുവകളെ “ന്യായീകരിക്കാത്തതും യുക്തി രഹിതവുമാണ്” എന്ന് ഇന്ത്യ വിശേഷിപ്പിച്ചു. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങലിനെ ന്യായീകരിച്ചു കൊണ്ട്, ദേശീയ താൽപ്പര്യവും വിപണിയിലെ ചലനാത്മകതയും അനുസരിച്ചാണ് തങ്ങളുടെ ഊർജ്ജ സംഭരണം നടക്കുന്നതെന്ന് ഇന്ത്യ വാദിച്ചു.
ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയുടെ അസംസ്കൃത എണ്ണക്ക് ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം റഷ്യ ഇന്ത്യയുടെ ഏറ്റവും മികച്ച ഊർജ്ജ വിതരണക്കാരായി ഉയർന്നുവന്നു.



