ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്‍റ് കേണലായി മോഹൻലാൽ വയനാട്ടിൽ എത്തി. സൈനിക വേഷത്തില്‍ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് അദ്ദേഹം എത്തിയത്.
ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദർശിക്കുന്നു. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവർത്തനത്തെ നയിച്ച എൻ്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിൻ്റെ പ്രയത്‌നങ്ങള്‍ക്ക് താൻ നന്ദി അറിയറിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.
ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നേരത്തെ അദ്ദേഹം 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി
വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് നടനും കേണലുമായി മോഹൻലാൽ പറഞ്ഞു. ആദ്യഘട്ടത്തിലാണ് മൂന്ന് കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും പേരിൽ 2015ൽ മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് ശനിയാഴ്‌ച രാവിലെ എത്തിയത്.



