ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തൊള്ള മൊജ്താബ ഖമനേയിക്ക് യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് രാജ്യത്തിന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) ഉന്നത കമാൻഡർമാർ ഏറ്റെടുത്തു. നിലവിൽ മൊജ്താബ നേരിട്ടുള്ള ഭരണനിർവ്വഹണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതിയുണ്ടായ ആക്രമണത്തിലാണ് മൊജ്താബയ്ക്ക് മുഖത്തും കാലിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റത്. മുഖത്തും ചുണ്ടിലും പൊള്ളലേറ്റതിനാൽ സംസാരിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും, ചലനശേഷി പരിമിതമാണെന്നും വിവരമുണ്ട്. അദ്ദേഹത്തിന്റെ ഒരു കാലിന് ഇതിനകം മൂന്ന് ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. തുടർ ചികിത്സയുടെ ഭാഗമായി വെപ്പുകാൽ വെക്കേണ്ടി വരുമെന്നും പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുമെന്നും സൂചനകളുണ്ട്.
പിതാവ് ആയത്തൊള്ള അലി ഖമനേയിയെപ്പോലെ അധികാരം കേന്ദ്രീകൃതമായി പ്രയോഗിക്കുന്നതിന് പകരം മൊജ്താബയുടെ പരിക്കിനെത്തുടർന്ന് അധികാരം ഐആർജിസി ജനറൽമാരുടെ ഒരു ബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സൈനിക ഉദ്യോഗസ്ഥർ ചേർന്നാണ് ഇപ്പോൾ സൈനിക തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതും ഭരണനിർവഹണം നടത്തുന്നതും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യുഎസുമായുള്ള നയതന്ത്ര ചർച്ചകളും ഈ കമാൻഡർമാരുടെ നിയന്ത്രണത്തിലാണ്.
സുരക്ഷാ ഭീഷണികളെത്തുടർന്ന് മൊജ്താബ നിലവിൽ ഒളിവിലാണ് കഴിയുന്നത്. വിശ്വസ്തരായ ദൂതന്മാരുടെ ഒരു ശൃംഖല വഴി കൈമാറുന്ന കുറിപ്പുകളിലൂടെയാണ് അദ്ദേഹം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. ശത്രുക്കൾ മൊജ്താബയെ ലക്ഷ്യം വെക്കുമെന്ന ഭയത്താൽ സൈനിക മേധാവികളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹവുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ പോലും ഒഴിവാക്കുകയാണ്.
ഭരണരംഗത്ത് ഒരു ‘ബോർഡ് ഡയറക്ടർ’ എന്ന നിലയ്ക്കാണ് മൊജ്താബ ഇപ്പോൾ പ്രവർത്തിക്കുന്നത്. മിക്കപ്പോഴും ഐആർജിസി കമാൻഡർമാർ സുപ്രധാന തീരുമാനങ്ങൾ എടുത്തതിനുശേഷം അത് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് മൊജ്താബയുടെ ചികിത്സാ കാര്യങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.
ഇറാനിലെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ ഐആർജിസി കമാൻഡർമാർ കൂടുതൽ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. പരമോന്നത നേതാവിന് ഭരണപരമായ കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയാത്ത സാഹചര്യം രാജ്യത്തിന്റെ സൈനിക നയങ്ങളിലും നയതന്ത്ര നിലപാടുകളിലും വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഇറാന്റെ ഭാവി തീരുമാനിക്കുന്നതിൽ ഈ ജനറൽമാരുടെ ബോർഡ് നിർണ്ണായക പങ്കുവഹിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.



