രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ആദ്യ കേസിലെ അതിജീവിത ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും, ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും അതിജീവിത വ്യക്തമാക്കി.
രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. മുൻകൂർ ജാമ്യത്തിന് എതിരായി സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്നും, ജാമ്യം ലഭിച്ചാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. നഗ്ന ദൃശ്യങ്ങൾ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും അവർ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തിയാണ് ഗർഭച്ഛിദ്രം ചെയ്യിച്ചതെന്നും, സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ ഒരാൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു. പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണെന്നും, രാഹുലിനെ പ്രതിയാക്കി പത്തോളം പീഡന കേസുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. അതിൽ ഒരു കേസ് പ്രായപൂർത്തിയാകാത്ത അതിജീവിതയുടേതാണെന്നും വെളിപ്പെടുത്തി.
മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദവും കേൾക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ അടുപ്പക്കാരിൽ നിന്ന് തുടർച്ചയായ അധിക്ഷേപവും ഭീഷണിയും നേരിടുന്നതായും അവർ കോടതിയെ അറിയിച്ചു. കോടതി നിർദേശപ്രകാരം സമർപ്പിച്ച മറുപടി സത്യവാങ്മൂലമാണ് ഇന്ന് ജാമ്യഹർജി പരിഗണിക്കാനിരിക്കെ പുറത്തുവന്നത്.



