മറാഠ പ്രക്ഷോഭ സമരത്തെ തുടര്‍ന്നുണ്ടായ ട്രാഫിക്ക് ബ്ലോക്കില്‍ മുംബൈ നഗരം നിശ്ചലമായി. മുംബൈ നഗരത്തെ നിശ്ചലമാക്കിയ പ്രക്ഷോഭകാരികള്‍ ലക്ഷക്കണക്കിന് ഓഫീസ് ജീവനക്കാരുടെ വഴിയാണ് മുടക്കിയത്. അതേസമയം, മരിക്കേണ്ടി വന്നാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് മനോജ് ജാരങ്കെ പാട്ടീൽ. മുംബൈയിൽ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കം കുറിച്ചാണ് മറാത്ത നേതാവിൻ്റെ പ്രഖ്യാപനം.
മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് മറാഠ സംവരണ പ്രക്ഷോഭ സമരത്തിൽ അണി നിരന്നത്. മുംബൈയിലെ തിരക്കേറിയ സി.എസ്.ടി സ്റ്റേഷൻ, ഫ്ലോറ ഫൗണ്ടൈൻ തുടങ്ങിയ ഇടങ്ങളിലായി ആയിരങ്ങൾ എത്തിയതോടെ പൊലീസ് സേന നോക്കുകുത്തികളായി. ഇതോടെ സി.എസ്.ടി റെയിൽവേ സ്റ്റേഷനിലെത്തിയ ലക്ഷക്കണക്കിന് ഓഫീസ് ജീവനക്കാർ പ്രതിസന്ധിയിലായി.
അതെസമയം, മുംബൈയിലെ ആസാദ് മൈതാനിയിൽ അനശ്ചിത കാല നിരാഹാരം ആരംഭിച്ച മനോജ് ജാരങ്കെ പാട്ടീൽ മരിക്കേണ്ടി വന്നാലും മറാഠ സംവരണത്തിൽ അന്തിമ തീരുമാനമാകാതെ പിൻവാങ്ങില്ലെന്ന് പ്രഖ്യാപിച്ചു. 1,500ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ആസാദ് മൈതാനിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നതെങ്കിലും സമരക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



