അയല്‍ക്കാരനെ ഏഴ് വര്‍ഷം മുമ്പ് വളര്‍ത്തു നായ ലിഫിറ്റില്‍ വെച്ച് കടിച്ച സംഭവത്തില്‍ മുംബൈ സ്വദേശിച്ച് നാല് മാസം തടവു ശിക്ഷ വിധിച്ചു. 2018 ഫെബ്രുവരി ഒന്നിന് മുംബൈയിലെ വോര്‍ളിയിലാണ് സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 (മനപ്പൂര്‍വം പരിക്കേല്‍പ്പിക്കല്‍), സെക്ഷന്‍ 289 (മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റം) എന്നിവ പ്രകാരം പ്രതി സുഹാസ് ഭോസാലെ പട്ടേല്‍ (40) കുറ്റക്കാരനാണെന്ന് മുംബൈയിലെ ഒരു കോടതി കണ്ടെത്തി. ഇരയുടെ ബുദ്ധിമുട്ട് പൂര്‍ണമായി നികത്താന്‍ കഴിയില്ലെന്നും എന്നാല്‍ പിഴയീടാക്കുന്നത് അല്‍പം ആശ്വാസം നല്‍കുമെന്നും നിരീക്ഷിച്ച കോടതി പട്ടേലിന് 4000 രൂപ പിഴയും വിധിച്ചു.
പരാതിക്കാരനായ രാമിക് ഷാ തൻ്റെ ഒന്നര വയസുള്ള മകനും ഒരു ജോലിക്കാരനോടും ഒപ്പം ലിഫ്റ്റില്‍ ഇറങ്ങുമ്പോള്‍ പട്ടേല്‍ തൻ്റെ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയുമായി ലിഫിറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. മകന് നായ്ക്കളെ പേടിയുള്ളതിനാല്‍ കാത്തിരിക്കാന്‍ ഷാ പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് വകവയ്ക്കാതെ പട്ടേല്‍ നായയോടൊപ്പം ലിഫ്റ്റിനുള്ളില്‍ കയറി. ലിഫ്റ്റിനുള്ളില്‍ കയറിയ നായ ഷായുടെ ഇടതുകൈത്തണ്ടയില്‍ കടിച്ചു. ഇതിന് ശേഷമാണ് ഷാ വോര്‍ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.




