വരാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് മുസ്ലിം ലീഗ്. യുഡിഎഫിന് ഏറ്റവും നിർണായകമായ 2026 ലെ നിയമസഭാ പോരാട്ടത്തിൽ പരമാവധി സീറ്റുകൾ പിടിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം മുസ്ലിം ലീഗ് വിജയകരമായി പരീക്ഷിച്ച തേർഡ് ടേം വ്യവസ്ഥ ഈ നിയമാസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിക്കും . മൂന്ന് പ്രാവശ്യമോ, അതിൽ കൂടുതൽ തവണയോ നിയമസഭയിലെത്തിയവർക്ക് പകരം പുതുമുഖങ്ങളെ മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.
ലീഗിൽ തലമുറ മാറ്റവും യുവനേതാക്കൾക്കുള്ള പരിഗണന ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ തേർഡ് ടേം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരിക്കും ലീഗ് അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുക.
അതേസമയം , എംകെ മുനീറിനെയും ലീഗ് തേർഡ് ടേം വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എംകെ മുനീർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പകരം അദ്ദേഹത്തിന്റെ മണ്ഡലമായ കൊടുവള്ളിയിൽ കെഎം ഷാജിയെയും ലീഗ് പരിഗണിക്കുന്നുണ്ട്.നിലവിൽ എൻ. എ നെല്ലിക്കുന്ന്, എൻ ഷംസുദീൻ, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി എന്നീ പ്രമുഖ നേതാക്കൾക്കായിരിക്കും തേർഡ് ടേം വ്യവസ്ഥയിലൂടെ സീറ്റ് നഷ്ടമാവുക.



