...
Home News National ‘നാഥുറാം ഗോഡ്‌സെ സജീവ ആർഎസ്എസ് അംഗമായിരുന്നു’; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ

‘നാഥുറാം ഗോഡ്‌സെ സജീവ ആർഎസ്എസ് അംഗമായിരുന്നു’; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ

പ്രത്യേക ജഡ്ജി അമോൽ ഷിന്ദെയുടെ മുൻപാകെ നടന്ന വിസ്താരത്തിൽ, ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്‌സെയും ആർഎസ്എസ് പ്രവർത്തകരായിരുന്നു എന്നത് സത്യമാണെന്ന് സത്യകി സവർക്കർ സമ്മതിച്ചു.

2

വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകനായ സത്യകി സവർക്കർ പൂനെ കോടതിയിൽ നടത്തിയ നിർണ്ണായക വെളിപ്പെടുത്തൽ വാർത്തകളിൽ ഇടംപിടിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും സഹോദരൻ ഗോപാൽ ഗോഡ്‌സെയും രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ (ആർഎസ്എസ്) “സജീവ അംഗങ്ങൾ” ആയിരുന്നുവെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തിക്കേസിൽ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി ഈ പ്രസ്താവന നടത്തിയത്.

പ്രത്യേക ജഡ്ജി അമോൽ ഷിന്ദെയുടെ മുൻപാകെ നടന്ന വിസ്താരത്തിൽ, ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്‌സെയും ആർഎസ്എസ് പ്രവർത്തകരായിരുന്നു എന്നത് സത്യമാണെന്ന് സത്യകി സവർക്കർ സമ്മതിച്ചു. കൂടാതെ, നാഥുറാം ഗോഡ്‌സെ ഹിന്ദു മഹാസഭയിൽ അംഗമായിരുന്നുവെന്നും തന്റെ മുത്തച്ഛനും വിനായക് സവർക്കറും ഈ സംഘടനയുമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഗാന്ധിജിയെ വെടിവെച്ച നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ മകളാണ് തന്റെ അമ്മ. ഗോഡ്‌സെയും വിനായക് സവർക്കറും ബന്ധുക്കളായിരുന്നു. ഗോപാൽ ഗോഡ്‌സെയും സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്നും സത്യകി സവർക്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് ഡി പവാർ ആണ് സത്യകിയെ ക്രോസ് വിസ്താരം ചെയ്തത്.

2023 മാർച്ചിൽ ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് സത്യകി സവർക്കർ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ഒരു മുസ്ലീം മനുഷ്യനെ ആക്രമിക്കുന്നതിനെക്കുറിച്ചും അതിൽ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ചും വിനായക് സവർക്കർ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ സവർക്കറുടെ എഴുത്തുകളിൽ അത്തരമൊരു പരാമർശവുമില്ലെന്നും സവർക്കറുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ രാഹുൽ ഗാന്ധി വ്യാജ പ്രസ്താവനകൾ നടത്തിയെന്നുമാണ് സത്യകിയുടെ വാദം.

വിസ്താരത്തിനിടെ ആർഎസ്എസിനെക്കുറിച്ചും ഗാന്ധി വധത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നെങ്കിലും സത്യകിയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. ഈ ചോദ്യങ്ങൾ അപകീർത്തിക്കേസുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വാദിച്ചെങ്കിലും അന്തിമ വിധി സമയത്ത് ഈ എതിർപ്പുകൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, വെടിയേറ്റ ശേഷം ഗാന്ധിജി ഏകദേശം 20 മിനിറ്റോളം ആരുടെയും ശ്രദ്ധ ലഭിക്കാതെ കിടന്നുവെന്നും ഇത് അന്നത്തെ സർക്കാരിന്റെ ഉദാസീനതയാണ് കാണിക്കുന്നതെന്നും സത്യകി തന്റെ മൊഴിയിൽ ആരോപിച്ചു.

അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഗാന്ധിയെ ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് സത്യകി സവർക്കർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിലെ ശബ്ദം പരിശോധിക്കുന്നതിനായി അദ്ദേഹത്തിന്റെ ശബ്ദസാമ്പിൾ ശേഖരിക്കണമെന്നും സത്യകിയുടെ അഭിഭാഷകൻ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ സത്യകിയുടെ ക്രോസ് വിസ്താരം സെപ്റ്റംബർ ഒന്നിനും തുടരുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.