മഹാരാഷ്ട്ര സ്വദേശിനിയും ദേശീയ ഗുസ്തി താരവുമായ അശ്വിനി മനോഹർ പോൾ മരിച്ച നിലയിൽ. നല്‍ദുര്‍ഗ് കോട്ടയിലെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മൂന്ന് മക്കള്‍ക്കൊപ്പം ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനമാണ് മകളുടെ ജീവനൊടുക്കാൻ കാരണമെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു.
ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. അഞ്ച് വയസുകാരനായ മകന്‍ അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടി ധാരാശിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയുടെ ‘പെണ്‍പുലി’ എന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന കായിക പ്രതിഭയാണ് അശ്വിനി. ഗുസ്തിയിൽ ദേശീയ തലത്തിൽ അഞ്ച് സ്വർണ മെഡലുകളും ആറ് വെള്ളി മെഡലുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമ സന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


