കേരളത്തിന് വീണ്ടും ചരിത്രനേട്ടം. പേവിഷബാധ പ്രതിരോധശേഷി പരിശോധനക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി. പുതിയ സാങ്കേതികവിദ്യ പൊതുജന ആരോഗ്യ രംഗത്ത് സംസ്ഥാനത്തിൻ്റെ മറ്റൊരു ചരിത്ര നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
വാക്‌സിൻ സ്വീകരിച്ച മനുഷ്യരിലും, വളർത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധ ശക്തി എത്രത്തോളമെന്ന് കണ്ടെത്താൻ സാധിക്കും. അന്താരാഷ്ട്ര ജേർണലുകളിൽ ഈ പഠനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പൊതുജന ആരോഗ്യരംഗത്ത് മറ്റൊരു ചരിത്രനേട്ടത്തിനു കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. പേ വിഷ ബാധയ്ക്ക് എതിരായ വാക്‌സിനേഷൻ്റെ പ്രതിരോധശേഷി പരിശോധിക്കാനുള്ള, ചെലവ് കുറഞ്ഞതും വിശ്വസ്തവുമായ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി (IAV) വികസിപ്പിച്ച് എടുത്തെടുത്തിരിക്കുന്നു. ഈ നൂതന സാങ്കേതികവിദ്യ വഴി, വാക്‌സിൻ സ്വീകരിച്ച മനുഷ്യരിലും, വളർത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധ ശക്തി എത്രത്തോളമെന്ന് കണ്ടെത്താൻ സാധിക്കും.
അന്താരാഷ്ട്ര ജേർണലുകളിൽ ഈ പഠനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വാക്‌സിനേഷന്‍ പ്രതിരോധ ശേഷി കണ്ടെത്തുന്ന നിലവിലുള്ള റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റിന് (RFFIT) 3000 രൂപയിൽ കൂടതൽ ചെലവ് വരുമ്പോൾ ഐഎവി മോളിക്യുലർ ബയോഅസെ (IAV Molecular Bioassay) ലബോറട്ടറി വഴിയുള്ള പുതിയ പരിശോധനക്ക് 500 മാത്രമാണ് ചെലവ് വരുന്നത്. സേവനം പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്ന ദീർഘവീക്ഷണത്തോടെ ഉള്ള ഇടപെടലുകളുടെയും ഗവേഷണങ്ങൾക്കുള്ള പിന്തുണയുടെയും ഫലം കൂടിയാണ് ഇത്തരമൊരു ചരിത്രനേട്ടം. പുതിയ സാങ്കേതികവിദ്യ പേ വിഷബാധ നിയന്ത്രണ വിധേയമാക്കുന്നതില്‍ നിർണായകമാകുമെന്നത് സുനിശ്ചിതമാണ്. സമൂഹത്തിൻ്റെ ആരോഗ്യവും സുരക്ഷയും നാം ഒരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്. റാബിസ് വാക്‌സിനേഷന്‍ സംബന്ധിച്ച് കൃത്യമായ അവബോധത്തോടെ കുട്ടായ് മുന്നോട്ട് നിങ്ങാം. പേ വിഷ ബാധയെന്ന വിപത്തിനെ പൂർണമായും പ്രതിരോധിക്കാം.



