ജമ്മു കശ്മീരില്‍ ഇന്ത്യൻ സൈന്യം സ്വന്തം പൗരന്മാരെ പീഡിപ്പിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ട ‘ദ കാരവാൻ’ മാഗസിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. മാഗസിനോട് വാർത്ത പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .കശ്മീരികളോട് സൈന്യം എങ്ങനെയാണ് പെരുമാറുന്നതെന്ന് വിശദീകരിക്കുന്ന വാർത്തയാണ് കാരവൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ആർട്ടിക്കിൾ 69 എ പ്രകാരം 24 മണിക്കൂറിനുള്ളിൽ വാർത്ത പിൻവലിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ജതീന്ദർ കൗർ തൂർ തയാറാക്കിയ ‘സ്‌ക്രീംസ് ഫ്രം ദ ആർമി പോസ്റ്റ്’ എന്ന ആർട്ടിക്കിളും വിഡിയോയുമാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഉള്ളടക്കങ്ങളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ മന്ത്രാലയം നിർദേശിച്ചതായി കാരവൻ റിപ്പോർട്ട് ചെയ്തു.
കാരവൻ നോട്ടീസ് പ്രകാരം വാർത്ത നീക്കിയില്ലെയങ്കില്‍, വാർത്തയുടെ യുആർഎല്‍ സർക്കാർ ബ്ലോക്ക് ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൂഞ്ച്-രജൗരി മേഖലയില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ നാല് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ചോദ്യം ചെയ്യാനായി കൊണ്ടുപോയ മൂന്ന് സിവിലയൻമാർ കൊല്ലപ്പെട്ടതിനെ പറ്റിയും അതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കുന്നതാണ് സ്റ്റോറി.
ഇതോടൊപ്പം ഇരകളുടെ കുടുംബങ്ങളുമായുള്ള അഭിമുഖങ്ങളും സ്റ്റോറിയിലുണ്ട്. വാർത്ത രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യമെന്നും കാരവാൻ മാഗസിൻ വ്യക്തമാക്കി.



