വാർത്ത ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍ മാധ്യമ പ്രവർത്തനം നിര്ത്തുന്നു . രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
എല്ലായ്പ്പോഴും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന്നി കേഷ് കുമാര്‍ പറഞ്ഞു. താൻ ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ഈ ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് തന്റെ തീരുമാനമെന്നും നികേഷ് വിശദീകരണത്തിൽ പറയുന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്നും സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. പക്ഷെ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു എംവി നികേഷ് കുമാര്‍. പിന്നീട് സ്ഥാപനത്തിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയതോടെ ചാനലില്‍ നികേഷ് കുമാറിന്റെ സാന്നിധ്യം എത്രനാളുണ്ടാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇവര്‍ ഉടമകളായ മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും ഇഡി അന്വേഷണ പരിധിയിലായിരുന്നു.
പുതിയ മാനേജ്‌മെന്റിന് കീഴില്‍ ആധുനിക സൗകര്യങ്ങളോടെ റിപ്പോര്‍ട്ടര്‍ ലൈവ് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴും ഓഹരി കൈമാറ്റത്തിന് ശേഷം ചീഫ് എഡിറ്ററായി എംവി നികേഷ് കുമാര്‍ ചാനലില്‍ തുടരുകയായിരുന്നു. പക്ഷെ പല അഭിപ്രായ ഭിന്നതകളും ചാനല്‍ ഓഫീസിനുള്ളിൽ നിലനില്‍ക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വിടുന്നുവെന്ന വാര്‍ത്ത വരുന്നത്.



