പി.വി. അൻവറിന് മുന്നിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിലമ്പൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ചൊവ്വാഴ്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആദ്യ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
അൻവറിന് എന്ത് വേണമെങ്കിലും തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അൻവർ തീരുമാനം പ്രഖ്യാപിക്കുന്ന മുറയ്ക്ക് യുഡിഎഫിൻ്റെ നിലപാട് വ്യക്തമാക്കുമെന്നും സതീശൻ പറഞ്ഞു. സതീശൻ, ഐയുഎംഎൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ, എ പി അനിൽകുമാർ, പി എം എ സലാം തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് രാവിലെ തന്റെ പിതാവ് ആര്യാടൻ മുഹമ്മദിന്റെ ശവകുടീരത്തിൽ പ്രാർത്ഥിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം, സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നത് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കേന്ദ്രസർക്കാർ അവഗണനയും പ്രചരണ വിഷയമാക്കും. യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാട് തുറന്നു കാട്ടും. സ്ഥാനാർത്ഥിയുടെ പരിചയസമ്പന്നതയല്ല വിജയത്തെ അടിസ്ഥാനപ്പെടുന്നത്. പുതുതായി മത്സരിച്ച് ജയിച്ചവരും ഉണ്ടെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു



