മ്യാൻമറിൽ സൈന്യവും ഗോത്ര സൈനിക സംഘമായ അരക്കൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നടന്ന വ്യോമ ആക്രമണത്തിൽ പത്തൊമ്പത് സ്‌കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ മ്യാൻമറിലെ രാഖിനെയിലുള്ള ക്യുക്താവ് ടൗൺഷിപ്പിൽ വെള്ളിയാഴ്‌ച അർദ്ധ രാത്രിയോടെ ആണ് ആക്രമണം ഉണ്ടായത്. 22 വിദ്യാർഥികൾക്ക് പരിക്കേറ്റതായും അരക്കൻ ആർമി അറിയിച്ചു.
ക്യുക്താവിലെ രണ്ട് സ്വകാര്യ സ്‌കൂളുകളിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ട വിദ്യാർഥികൾ 15നും 21നും ഇടയിൽ പ്രായമുള്ളവരാണ്. രാജ്യം ഭരിക്കുന്ന ജന്ത മിലിറ്ററിയാണ് ആക്രമണത്തിന് പിന്നിലെന്ന് അരക്കൻ ആർമി പ്രസ്‌താവനയിൽ ആരോപിച്ചു.
2021 ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മ്യാൻമറിൽ രാഷ്ട്രീയ അസ്ഥിരതയും സായുധ പ്രക്ഷോഭങ്ങളും വർധിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ സാധാരണ ജനങ്ങൾക്കെതിരെ സൈന്യം വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും നടത്തുന്നത് പതിവാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻ്റെർനെറ്റ്, ഫോൺ സൗകര്യങ്ങൾ പരിമിതമായതിനാൽ പ്രദേശവുമായി ഇപ്പോഴും ആശയ വിനിമയം ദുഷ്‌കരമാണ്.



