ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിരവധി ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി. സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് നിരീക്ഷണ പരിധി വർധിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
2025 ഡിസംബർ അവസാനത്തോടെ ബംഗാളിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, മുൻകരുതൽ നടപടികൾ ശക്തമായി തുടരുകയാണ്. ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് ജോലിക്കായി എത്തുന്നതിനാൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്.
വവ്വാലുകളും പന്നികളും വഴിയാണ് നിപ്പ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയോ രോഗബാധയുള്ള മൃഗങ്ങളുടെ സ്രവങ്ങളുമായോ കാഷ്ഠവുമായോ സമ്പർക്കത്തിലുണ്ടാകുമ്പോഴോ വൈറസ് മനുഷ്യരിലേക്ക് എത്താം. കൂടാതെ രോഗബാധിതരായ വ്യക്തികളിൽ നിന്ന് ചുമ, തുമ്മൽ, ശരീര സ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.



