പ്രതിപക്ഷ രഷ്ട്രീയ പർട്ടികളുടെ മഹാസഖ്യമായ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലെ പ്രധാന ശില്പിയായ നിതീഷ് കുമാറിനെ തന്നെ അടര്‍ത്തി മാറ്റുക വഴി, കേന്ദ്ര ഭരണത്തിൽ മൂന്നാം ഊഴമാണ് ബി.ജെ.പി ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശങ്കവിതയ്ക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
കാലുവാരലിലൂടെ ജെ.ഡി.യുവിന് പുറമെ, ബീഹാറിലുള്ള ധാരാളം കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ബി.ജെ.പി പാളയത്തിലെത്തി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ , ബി.ജെ.പി പിന്തുണയോടെ ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകുമ്പോള്‍ , അവസരവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഇനി പ്രതിപക്ഷ ഇന്ത്യ മുന്നണിയിലുള്ള പ്രബല പാർട്ടിയായ ശരദ് പവാറിന്റെ എന്‍.സി.പി ബി.ജെ.പി പാളയത്തിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. മുൻപ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായ ചരിത്രമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് പോലും , തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എന്‍.ഡി.എ സഖ്യത്തില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
2024 ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ , ബി.ജെ.പിയില്‍ ചേക്കേറാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒരു പടതന്നെയുണ്ടാകും. തമിഴ്‌നാട്ടിലെ ഡി.എം.കെയ്ക്കു പോലുംനേരത്തെ ബി.ജെ.പി പാളയത്തില്‍ എത്തിയ ഭൂതകാലമുണ്ട്. ഒറ്റനോട്ടത്തിൽ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒഴികെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
രാജ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഉള്ള പോലെ പ്രത്യയശാസ്ത്രപരമായ ഒരു കെട്ടുറപ്പ് പ്രതിപക്ഷത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. 80 ലോക്സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍, അഖിലേഷ് യാഥവിന്റെ എസ്.പിയും കോണ്‍ഗ്രസ്സും ഒന്നിച്ചാലും , തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യതയില്ല. കാരണം , മുന്‍പ് ഇതേസഖ്യം ഉണ്ടായിരുന്നപ്പോഴും വലിയ വിജയം നേടിയത് ബി.ജെ.പിയാണ്.
ഒറീസയിലും ആന്ധ്രാ പ്രദേശിലും ബിജു ജനതാദളും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സും കൂടുതല്‍ സീറ്റുകള്‍ തൂത്ത് വാരിയാലും ഈ രണ്ട് പാര്‍ട്ടികളും മോദി സര്‍ക്കാറിന്റെ നിര്‍ണ്ണായക ബില്ലുകളില്‍ , പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ്. അതിനാൽ തെരഞ്ഞെടുപ്പിന് പിന്നാലെ ഇവരും എന്‍.ഡി.എ മുന്നണിയില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതാണ് വാസ്തവം.




