ഷാഹിദ് അഫ്രീദിയെ ദുബായിൽ സ്വീകരിച്ച സംഘടന കുസാറ്റിൻ്റെ ഔദ്യോഗിക പൂർവവിദ്യാർത്ഥി സംഘടനയല്ലെന്നും അത്തരത്തിൽ ഉള്ള റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്നും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല. ദുബായിലെ ചടങ്ങ് സംഘടിപ്പിച്ച CUBAA UAE -യുമായി യാതൊരു ബന്ധമില്ലെന്നും സർവകലാശാല വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഔദ്യോഗിക പൂർവ വിദ്യാർത്ഥി സംഘടന
CUSAT അലുമിനി നെറ്റ്‌വർക്ക് (CAN) ആണ് സർവകലാശാലയുടെ ഔദ്യോഗിക പൂർവ വിദ്യാർത്ഥി സംഘടന. CUBAA UAE -യെ ഒരു പൂർവ വിദ്യാർത്ഥി സംഘടനയായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ദുബായിൽ സംഘടിപ്പിച്ച പരിപാടിയെ കുറിച്ച് അറിയില്ലെന്നും സർവകലാശാല പ്രസ്‌താവിച്ചു.
സർവകലാശാലയുടെ പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഏതൊരു സംഘടനയുടെയും ആധികാരികത പരിശോധിക്കണമെന്ന് പൂർവ വിദ്യാർത്ഥികളോട് കുസാറ്റ് ആവശ്യപ്പെട്ടു.
സർവകലാശാലയുടെ പൂർവ്വ വിദ്യാർത്ഥി സംഘടന രാജ്യത്തിൻ്റെ അഖണ്ഡത നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ അപകടപ്പെടുത്തുന്ന തരത്തിൽ ഒരിക്കലും പ്രവർത്തിക്കില്ല. മറിച്ച് സൂചന നൽകുന്ന ഏതൊരു റിപ്പോർട്ടും അടിസ്ഥാന രഹിതമാണെന്നും സർവകലാശാല വ്യക്തമാക്കി.
സംഘാടകർക്കെതിരെ പരാതി
ഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയെ പരിഹസിക്കുകയും പാകിസ്ഥാൻ വിജയത്തിൻ്റെ പരേഡിന് നേതൃത്വം നൽകുകയുംചെയ്‌ത പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയെ ദുബായിൽ സ്വീകരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതി നൽകി. അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. എബിവിപിയാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകിയത്.
കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ (CUBAA) എന്ന സംഘടന മെയ് 25ന് ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ നടത്തിയ അന്തർ കലാലയ ഡാൻസ് മത്സരം ഓർമ്മച്ചുവടുകൾ സീസൺ 2-വിൽ ആണ് ഷാഹിദ് അഫ്രീദിയും മറ്റൊരു താരമായ ഉമർ ഗുല്ലും എത്തിയത്. ഇതാണ് വിവാദമായത്.



