പെട്രോളിൽ എത്തനോൾ മിശ്രിതം 20 ശതമാനത്തിന് മുകളിൽ വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനം ഭാവിയിൽ പരിഗണിക്കേണ്ടിവന്നാൽ വിശദമായ ശാസ്ത്രീയ പഠനങ്ങളും വാഹന നിർമാതാക്കൾ, എണ്ണക്കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായുള്ള കൂടിയാലോചനകളും നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
അതേസമയം, 85 ശതമാനം എത്തനോളും 15 ശതമാനം പെട്രോളും അടങ്ങിയ E85 ഇന്ധനം ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ സാധാരണ പെട്രോളിലെ എത്തനോൾ മിശ്രിത നിലവാരം വർധിപ്പിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
നീതി ആയോഗ്, ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ , സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP) തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് രാജ്യത്ത് എത്തനോൾ മിശ്രിത പെട്രോൾ പദ്ധതി നടപ്പാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ശാസ്ത്രീയ പഠനങ്ങളും ഫീൽഡ് പരീക്ഷണങ്ങളും തെളിയിക്കുന്നത് E20 ഇന്ധനം സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി വിശ്വസനീയവുമാണെന്നാണ്. നിലവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും E15, E20 ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും എത്തനോൾ മിശ്രിതം മൂലമുള്ള വ്യാപകമായ എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
E20 ഇന്ധനം ഉപയോഗിച്ചതിന്റെ പേരിൽ വാഹനങ്ങളുടെ ആയുസ് കുറയുകയോ അസാധാരണമായ തേയ്മാനം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് വാഹന നിർമാതാക്കളുടെ സർവീസ് ഡാറ്റ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. E20 ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കമ്പനികൾ വാറന്റി സേവനങ്ങൾ തുടരുന്നതും ഇന്ധനത്തിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളിൽ ഒരാൾ 2.84 കോടി വാഹനങ്ങൾക്ക് സർവീസ് നൽകിയപ്പോൾ, E20-യുമായി ബന്ധപ്പെട്ട എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
E20 ഉപയോഗിക്കുമ്പോൾ ചില പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവ് അനുഭവപ്പെടാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഉയർന്ന ഒക്ടേൻ മൂല്യം, മികച്ച ജ്വലനം, മെച്ചപ്പെട്ട എഞ്ചിൻ പ്രകടനം തുടങ്ങിയ ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
SIAM, ARAI എന്നിവയുടെ വിലയിരുത്തലുകൾ പ്രകാരം E20 ഇന്ധനം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും വാഹനങ്ങളുടെ ത്വരിതപ്പെടുത്തലും റൈഡ് ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എത്തനോൾ മിശ്രിത പെട്രോൾ പദ്ധതിയിലൂടെ രാജ്യത്തിന് ഇതുവരെ 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണയ ലാഭം ലഭിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ 316 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഒഴിവാക്കാനും, 952 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സാധിച്ചു. കർഷകർക്ക് 1.66 ലക്ഷം കോടി രൂപയിലധികം കൈമാറാനും പദ്ധതിയിലൂടെ കഴിഞ്ഞതായും സുരേഷ് ഗോപി ലോക്സഭയിൽ വ്യക്തമാക്കി.


