ജമ്മു കാശ്‌മീരിലെ കിഷ്ത്വാർ ജില്ലയിൽ ഞായറാഴ്‌ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകര സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
വെടിവെയ്‌പ്പിൽ അവർ ഒളിച്ചിരുന്ന മൺ വീടിന് തീപിടിച്ചതിനാൽ കൊല്ലപ്പെട്ട എല്ലാ തീവ്രവാദികളുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. സുരക്ഷാ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം മരിച്ചവരിൽ ഒരാൾ കുപ്രസിദ്ധ ജെയ്‌ഷെ മുഹമ്മദ് കമാൻഡറായ സൈഫുള്ള ആണെന്ന് അവർ കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞുകയറിയ ഇയാൾ പിന്നീട് മേഖലയിൽ സജീവമായി തുടർന്നിരുന്നുവെന്നും സുരക്ഷാ സേനക്കെതിരായ നിരവധി മാരകമായ ആക്രമണങ്ങളുടെ സൂത്രധാരനാണെന്നും റിപ്പോർട്ടുണ്ട്. 2024 ജൂലൈയിൽ നാല് സൈനികർ കൊല്ലപ്പെട്ട ആക്രമണം ഉൾപ്പെടെയാണിത്.
സൈഫുള്ള മുമ്പ് നിരവധി ഏറ്റുമുട്ടലുകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. വൈകുന്നേരം ഭീകരരുടെ കത്തി നശിച്ച ഒളിത്താവളത്തിൽ നിന്ന് മൂന്നാമത്തെ തീവ്രവാദിയുടെ മൃതദേഹവും ഒരു ആയുധവും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.



