തൃശൂരിൽ കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്‌ത കേസിൽ തെളിവെടുപ്പിന് ശേഷം തൃശൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടു പോകുമ്പോൾ ആയിരുന്നു സംഭവം.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ബാലമുരുകൻ. കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്.
തിങ്കളാഴ്‌ച രാത്രി പത്തരയോടെ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയിരുന്നു. ഒപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. കൈവിലങ്ങ് അഴിച്ചതോടെ പൊലീസുകാരെ തള്ളിമാറ്റി പ്രതി രക്ഷപ്പെടുകയായിരുന്നു.
പൊലീസിന്‍റെ തിരച്ചിലിൽ പുലർച്ചെ മൂന്നുമണിക്ക് പ്രതിയെ കണ്ടിരുന്നു. എന്നാൽ ഇയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഹൗസിങ് കോളനി വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ബാലമുരുകനായി തൃശൂരിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മെയിൽ തമിഴ്‌നാട് പൊലീസിൻ്റെ വാഹനത്തിൽ നിന്ന് ഇയാൾ സമാനരീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്‌ടിച്ച ബൈക്കിലാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.



