ഇന്ത്യയിലെ ജനപ്രിയ മദ്യബ്രാൻഡുകളിലൊന്നായ ‘ഓൾഡ് മങ്ക്’ സംബന്ധിച്ച് വിവാദം. ഉൽപ്പന്നത്തെ ‘റം’ എന്ന പേരിൽ വിൽക്കുന്നത് നിർത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ന്യൂട്രൽ സ്പിരിറ്റിൽ റം ഫ്ലേവർ ചേർത്താണ് ഉൽപ്പന്നം തയ്യാറാക്കുന്നതെന്നും യഥാർഥ റമ്മിനുള്ള നിർവചനവും മാനദണ്ഡങ്ങളും ഇത് പാലിക്കുന്നില്ലെന്നുമാണ് എഫ്എസ്എസ്എഐയുടെ വാദം.
‘ഓൾഡ് മങ്കി’ന്റെ നിർമ്മാതാക്കളായ മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാഷ്ട്രയിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ച എഫ്എസ്എസ്എഐ ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഗുഗെ, ജസ്റ്റിസ് ഗൗതം എ. അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വാദത്തിനിടെ, റമ്മിന് സമാനമായ ഒരു പാനീയമാണ് കമ്പനി വിൽക്കുന്നതെന്നും യഥാർഥ റം അല്ലെന്നും എഫ്എസ്എസ്എഐയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, തങ്ങളുടെ ഉൽപ്പന്നം റമ്മിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നതാണെന്നും വിൽപ്പന തടഞ്ഞതോടെ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നും നിർമ്മാതാക്കളുടെ അഭിഭാഷകൻ വാദിച്ചു.
ഇരുകക്ഷികളുടെയും വാദങ്ങൾ പരിഗണിച്ച കോടതി കമ്പനിക്ക് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഉൽപ്പന്നത്തിന്റെ പാക്കേജിംഗിൽ ‘കൂടുതൽ രുചി’ എന്ന് വ്യക്തമായി രേഖപ്പെടുത്തുമെന്നും ‘7 വർഷം പഴക്കമുള്ള മിശ്രിതം’ എന്ന പരാമർശം നീക്കം ചെയ്യുമെന്നും കമ്പനി കോടതിയെ അറിയിച്ചു.
പുതിയ ലേബലിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പ്രതികരണം സമർപ്പിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു. കേസിലെ തുടർവാദം സെപ്റ്റംബർ 8-ലേക്ക് മാറ്റുകയും ചെയ്തു.
‘ഓൾഡ് മങ്ക്’ റം എന്ന പേരിൽ തന്നെ വിപണിയിൽ തുടരാനാകുമോ, അതോ ഉൽപ്പന്നത്തിന്റെ ലേബലിംഗിലും വിപണനരീതിയിലും മാറ്റം വരുത്തേണ്ടിവരുമോ എന്നതിൽ കോടതിയുടെ തുടർനടപടി നിർണായകമാകും.


