ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ജൂലൈ പതിനാലിന് തുറക്കാൻ നിർദേശം. രത്ന ഭണ്ഡാരത്തിലെ ബഹര, ഭിടാര നിലവറകളാണ് തുറന്ന് പരിശോധിക്കുക. ത്രിമൂർത്തികളുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം ജൂലൈ 14ന് തുറക്കുമെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ തലവനും ഒറീസ ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്‌ജിയായ ബിശ്വനാഥ് റാത്ത് അറിയിച്ചു.
ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രത്‌ന ഭണ്ഡാരത്തിലെ നിക്ഷേപമാണ് നിർണായകം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചാകും രത്ന ഭണ്ഡാരം തുറക്കുക. ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ ക്ഷേത്രഭരണ സമിതിക്ക് സമർപ്പിച്ചു. വജ്രം, സ്വർണം, വെള്ളി എന്നിവയുൾപ്പെടെ ഈ ഭണ്ഡാരത്തിൽ ഉണ്ടാകും. ഭണ്ഡാരത്തിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ തിട്ടപ്പെടുത്താൻ ജസ്റ്റിസ് ബിശ്വനാഥ് റാവത്തിൻ്റെ അധ്യക്ഷതയിൽ 16 അംഗ ഉന്നതതല സമിതി രൂപവത്കരിച്ചത്. ഭണ്ഡാരം തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സമിതി ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച യോഗം ചേർന്നിരുന്നു.
ഭണ്ഡാരം തുറന്ന് രത്നങ്ങൾ ഉൾപ്പെടെയുള്ള വസ്‌തുക്കൾ എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നിർദേശം സർക്കാരിന് കൈമാറും. രഥയാത്ര ഉത്സവം തുടരുന്നതിനാൽ ഉദ്യോഗസ്ഥർ തിരക്കിലാണ്. അതിനാൽ, ക്ഷേത്രത്തിൻ്റെ ചീഫ് അഡ്‌മിനിനിസ്‌ട്രേറ്ററോട് ജൂലൈ 14ന് കമ്മിറ്റിക്ക് മുമ്പാകെ താക്കോൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാത്ത് പറഞ്ഞു.
ഓഡിറ്റ് പ്രക്രിയ സമയമെടുക്കുന്ന കാര്യമായതിനാൽ പഴയ ആഭരണങ്ങൾ തിരിച്ചറിയാൻ കഴിവുള്ള ആളുകളുടെ ആവശ്യമുണ്ടെന്നും അവയിൽ ചിലത് 1,500 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും റാത്ത് പറഞ്ഞു. രത്ന ഭണ്ഡാരത്തിലെ ആഭരണങ്ങൾ വളരെ പഴക്കമുള്ളതും അപൂർവ്വവുമാണ്. ഇവ പരിശോധിക്കാൻ അനുയോജ്യരായ സ്വർണപ്പണിക്കാരെയും ലോഹ വിദഗ്‌ധരെയും ആവശ്യമാണ്. ഇവരെ സംസ്ഥാന സർക്കാരാണ് തെരഞ്ഞെടുക്കേണ്ടത്. ക്ഷേത്ര സ്വത്ത് പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ആഭരണങ്ങൾ മാറ്റുന്ന സ്ഥലം നിശ്ചയിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ഏപ്രിൽ 4ന് ഒറീസ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അംഗങ്ങൾ ജഗന്നാഥ ക്ഷേത്രത്തിൻ്റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ, പുരി ജില്ലാ കളക്ടർ, ക്ഷേത്ര ഭാരവാഹികൾ എന്നിവരടങ്ങുന്ന 16 അംഗ സംഘം രത്‌ന ഭണ്ഡാരം തുറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ലഭിച്ച താക്കോലുകൾ ഉപയോഗിച്ച് പൂട്ട് തുറക്കാനായില്ല. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
1978 മെയ് 13നും ജൂലൈ 23നും ഇടയിലാണ് അവസാനമായി രത്ന ഭണ്ഡാരം തുറന്നത്. 11.78 മീറ്റർ ഉയരവും 8.79 മീറ്റർ x 6.74 മീറ്റർ വീതിയുമുള്ളതാണ് രത്ന ഭണ്ഡാരമെന്നാണ് റിപ്പോർട്ട്. ബഹാര (പുറത്തെ അറ), ഭീതര (അകത്തെ അറ) എന്നീ രണ്ട് നിലവറകളാണുള്ളത്. ഈ അറകളാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്.
നേരത്തെ സ്വർണം, വെള്ളി എന്നിവ കണ്ടെത്തുകയും ചെയ്‌തു. ഇരു അറകളിൽ നിന്നായി 128.380 കിലോഗ്രാം സ്വർണം, 221.530 കിലോഗ്രാം വെള്ളിയും കണ്ടെത്തി. അകത്തെ അറയിൽ 43.640 കിലോഗ്രാം സ്വർണവും 148.780 കിലോഗ്രാം വെള്ളിയും കണ്ടെത്തി. പുറത്തെ അറയിൽ 84.74 കിലോഗ്രാം സ്വർണവും 73.64 കിലോഗ്രാം വെള്ളിയും ഉണ്ടായിരുന്നു. ആഭരണങ്ങളിൽ പലതിലും രത്നം പതിപ്പിച്ചിട്ടുണ്ട്, സ്വർണം – വെള്ളി നാണയങ്ങൾ, ചെമ്പ്, ചെമ്പ് നാണയങ്ങൾ എന്നിവയും ലഭിച്ചിരുന്നു.



