മണിപ്പൂരിൽ നടന്ന അക്രമ സംഭവങ്ങളിൽ 59,564 പേരെ മാറ്റിപ്പാർപ്പിച്ചതായും 11,133 വീടുകൾ അഗ്നിക്കിരയായതായും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംസ്ഥാന നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അക്രമത്തിൽ 11,133 വീടുകൾ കത്തി നശിച്ചതായി കോൺഗ്രസ് എംഎൽഎ കെ രഞ്ജിത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ബിരേൻ സിംഗ് പറഞ്ഞു.
‘ഒരു കുടുംബം ഒരു ലക്ഷം’ പദ്ധതി പ്രകാരം 2,792 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡുവായി 25,000 രൂപ അടച്ചതായി അദ്ദേഹം പറഞ്ഞു . കാങ്‌പോക്‌പി ജില്ലയിലെ 2,156 ബാങ്ക് അക്കൗണ്ടുകളിലേക്കും ബിഷ്‌ണുപൂർ ജില്ലയിലെ 512 അക്കൗണ്ടുകളിലേക്കും തുക അയച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടൻ അയയ്‌ക്കുമെന്നും ബിരേൻ സിംഗ് അറിയിച്ചു .
സംസ്ഥാനത്തെ അക്രമങ്ങളിൽ 59,564 പേർ ആഭ്യന്തരമായി പലായനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തിൽ വീടുകൾ പൂർണമായും കത്തിനശിച്ചവർക്ക് തുക ആദ്യം നൽകുമെന്ന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു, എന്നാൽ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കാരണം ചിലർക്ക് തുക അനുവദിക്കുന്നതിൽ കാലതാമസമുണ്ടായി ” ബിരേൻ സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്റ്റീസിനും സമീപ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകൾക്കുമിടയിൽ വംശീയ അക്രമത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.



