അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു.
വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7 ബില്യൺ ഡോളർ (ഏകദേശം 14,500 കോടി രൂപ)ക്ക് വിറ്റത്.
വിൽപ്പന കരാറിന്റെ ഭാഗമായി കമ്പനിയുടെ സിഇഒ ഗ്രഹാം വാക്കർ ഒരു പ്രത്യേക നിബന്ധന മുന്നോട്ടുവച്ചു. വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ 15 ശതമാനം, ഏകദേശം 240 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ), കമ്പനിയിലെ 540 മുഴുവൻ സമയ ജീവനക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനത്തോടെ ഓരോ ജീവനക്കാരനും ശരാശരി 443,000 ഡോളർ (ഏകദേശം 3.75 കോടി രൂപ) വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ശ്രദ്ധേയമായത്, ഇവരിൽ ആരും കമ്പനിയിൽ ഓഹരി ഉടമകളായിരുന്നില്ല എന്നതാണ്.
ബോണസ് അഞ്ച് വർഷം കാലയളവിൽ വിതരണം ചെയ്യപ്പെടും. എന്നാൽ, ജീവനക്കാർ കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്യുന്നുവെങ്കിൽ മാത്രമേ മുഴുവൻ തുകയും ലഭിക്കൂ. 65 വയസ്സിന് മുകളിലുള്ള ജീവനക്കാരെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1982-ൽ ആരംഭിച്ച ഫൈബർബോണ്ട് കോർപ്പറേഷൻ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. 1998-ലെ ഫാക്ടറി തീപിടിത്തവും ഡോട്ട്-കോം പ്രതിസന്ധിയും ഉൾപ്പെടെയുള്ള കടുത്ത സാഹചര്യങ്ങളിലും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പരസ്പര പിന്തുണ കമ്പനിയെ മുന്നോട്ട് നയിച്ചു.
അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും ക്ലൗഡ് ടെക്നോളജിയും സംബന്ധിച്ച ആവശ്യകത വർധിച്ചതോടെ കമ്പനിയുടെ ബിസിനസ് 400 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാക്കർ കുടുംബം ജീവനക്കാർക്ക് പ്രതിഫലം നൽകാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബോണസ് വിവരം പുറത്തുവന്നതോടെ ജീവനക്കാർ അതിശയത്തോടെയും സന്തോഷത്തോടെയും പ്രതികരിച്ചു. ചിലർ കണ്ണീരോടെ നന്ദി രേഖപ്പെടുത്തിയപ്പോൾ, ചിലർ “ഇത് യഥാർത്ഥമാണോ, ” എന്ന് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.



