മൊബൈൽ, മയക്കുമരുന്ന് ആസക്തികളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്ന ‘പച്ചത്തെയ്യം’ ഫീച്ചർ ഫിലിമിന് രാമേശ്വരം ഇൻ്റെര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ഇന്ത്യന്‍ സിനിമക്കുള്ള അവാര്‍ഡ്.
സണ്‍ഡെ തിയറ്ററിൻ്റെ ബാനറിലാണ് പച്ചത്തെയ്യം സിനിമ ഒരുക്കിയത്. സിനിമയുടെ സംവിധാനം ഗോപി കുറ്റിക്കോൽ ആണ്.
ഒരു മണിക്കൂർ പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ കാസർകോട് വിവിധ സ്ഥലങ്ങളിലായി ചിത്രീകരിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഫീച്ചർ ഫിലിം ആയ പച്ചത്തെയ്യം, ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിനോടുള്ള ആസക്തി എത്രത്തോളം ദോഷകരമാകുമെന്ന് കാണിക്കുന്നു. വിദ്യാർത്ഥിയായ ധാർമിക് അവതരിപ്പിക്കുന്ന വൈഷ്‌ണവിലൂടെ ആണ് കഥ പറയുന്നത്.
വൈഷ്‌ണവിന് കളിക്കാൻ ഇഷ്‌ടമാണ്. എന്നാൽ, ഉയർന്ന ജോലികളുള്ള അവൻ്റെ മാതാപിതാക്കൾ അനുവദിക്കാറില്ല. വടക്കൻ കേരളത്തിലെ പ്രശസ്‍ത ആചാരമായ ‘തെയ്യം’ ഉൾപ്പെടെയുള്ള പരമ്പരാഗത കളികളിൽ ഏർപ്പെടുന്ന മറ്റ് കുട്ടികളുമായി മകൻ ഇടപഴകുന്നത് അവർക്ക് ഇഷ്‌ടമല്ല.
സാധാരണ പോലെ, വൈഷ്‌ണവ് ഒരു മൊബൈൽ ഗെയിമിലേക്ക് ആകർഷിക്കപ്പെടുന്നു. അത് അവനെ ‘ധൈര്യവാനാക്കാൻ’ വേണ്ടിയുള്ള ജോലികൾ ഏൽപ്പിക്കാൻ തുടങ്ങുന്നു. തുടക്കത്തിൽ, ഗെയിം അവന് ചെറിയ ജോലികൾ നൽകുന്നു. എന്നാൽ അവൻ അതിൽ കുടുങ്ങിപ്പോകുമ്പോൾ, ഇൻസ്ട്രക്ടർ വിനാശകരമായ ജോലികൾ ഏൽപ്പിക്കാൻ തുടങ്ങുന്നു. ഒരു ഘട്ടത്തിൽ, വൈഷ്‌ണവിനോട് ഒരു കൊലപാതകം നടത്താൻ പറയുന്നു. തനിക്ക് ഇഷ്‌ടപ്പെടാത്ത സ്‌കൂളിലെ ഒരു സുഹൃത്തുമായി തർക്കം തീർക്കാൻ അവൻ വീട്ടിൽ നിന്ന് ഒരു തോക്ക് മോഷ്‌ടിക്കുന്നു. വൈഷ്‌ണവിൻ്റെ ജീവിതത്തിലെ വഴിത്തിരിവും അതിൽ ‘തെയ്യം’ കഥാപാത്രം വഹിക്കുന്ന പങ്കും സിനിമയുടെ ബാക്കി ഭാഗങ്ങളിൽ കാണിക്കുന്നു.

കുട്ടികളുടെ നാടക സംഘമായ സൺഡേ തിയറ്ററും കാസർഗോഡ് ജില്ലാ പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ സിനിമാ നടന്മാരായ അനൂപ് ചന്ദ്രനും ഉണ്ണിരാജ് ചെറുവത്തൂരും ആദിഷ്, ശ്രീഹരി, അമേയ, പാർവണ, തുടങ്ങി തിരഞ്ഞെടുത്ത സ്‌കൂൾ കുട്ടികളും അഭിനയിച്ചു.
“മൊബൈൽ, മയക്കുമരുന്ന് ആസക്തി ഉൾപ്പെടെയുള്ള വിവിധ ആസക്തികളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ചിത്രം നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനിച്ചത്,” -ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് ഇങ്ങനെ പറഞ്ഞു. “ഈ ചിത്രം നിരവധി ആളുകളിലേക്ക് എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്‌കൂളുകളിൽ ഇത് പ്രദർശിപ്പിക്കും,” -അവർ പറഞ്ഞു.
സിനിമക്ക് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ ഗോപി കുറ്റിക്കോൽ പറഞ്ഞു. ഡിസംബറിൽ അഹമ്മദാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ, ബീഹാറിലെ ജാജാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനോജ് കെ സേതുവാണ് ഛായാഗ്രഹണം നിർവഹിച്ചത്. അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ് ഇരിട്ടി, ക്രീയേറ്റീവ് ഡയറക്ടർ: ജി.സതീഷ് ബാബു, കലാസംവിധാനം: അനന്തകൃഷ്‌ണൻ, സ്റ്റിൽസ്: സുനിൽ പുലരി, പ്രൊഡക്ഷൻ കൺട്രോൾ: അനീഷ്.



