...
Home News National പഹല്‍ഗാം ആക്രമണം; മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന് എതിരെ ഫറൂഖ് അബ്‌ദുള്ള

പഹല്‍ഗാം ആക്രമണം; മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന് എതിരെ ഫറൂഖ് അബ്‌ദുള്ള

കോണ്‍ഗ്രസിൻ്റെ ആരോപണം തള്ളിയ ഫറൂഖ് അബ്‌ദുള്ള പ്രധാനമന്ത്രിക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു

225

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ ഫോമില്‍ പങ്കുവെച്ച ‘ഗായബ്’ ആരോപണത്തെ തള്ളി ജമ്മു കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്‌ദുള്ള. മോദിയുടെ ശരീരത്തില്‍ തലയുടെ സ്ഥാനത്ത് ‘അദൃശ്യന്‍’ (ഗായബ്) എന്നെഴുതി ചേര്‍ത്ത ചിത്രമായിരുന്നു കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ ഫോമില്‍ പങ്കുവെച്ചത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് കോണ്‍ഗ്രസ് ഡിലീറ്റ് ചെയ്‌തു.

കാശ്‌മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരികയാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് പോസ്റ്റിട്ടത്. എന്നാല്‍, അദ്ദേഹം എവിടെയും പോയിട്ടില്ലെന്നും ഡല്‍ഹിയില്‍ തന്നെ ഉണ്ടെന്ന് തനിക്ക് അറിയാമെന്നും ഫറൂഖ് അബ്‌ദുള്ള പറഞ്ഞു.
മോദിയുടെ പേര് പറയാതെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തിൻ്റെ ഒരു പഴയ ചിത്രം വിവാദ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

മോദിയുടെ തലയും ശരീരവും ഇല്ലാതെ വസ്ത്രം മാത്രം കാണുന്ന രീതിയിലാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. തലയുടെ മുകളില്‍ ‘ഗായബ്’ (കാണാനില്ല) എന്ന് എഴുതിയിട്ടുണ്ട്. ഇതിന് താഴെ ‘ജിമ്മെദാരി കെ സമയ്—ഗായബ്’ (ഉത്തരവാദിത്വ സമയത്ത് കാണാതായിരിക്കുന്നു) എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. എന്നാല്‍, വലിയ വിവാദമായതോടെ പോസ്റ്റ് കോണ്‍ഗ്രസ് നീക്കം ചെയ്‌തു.

കോണ്‍ഗ്രസിൻ്റെ ആരോപണം തള്ളിയ ഫറൂഖ് അബ്‌ദുള്ള പ്രധാനമന്ത്രിക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അതിനുശേഷം തങ്ങളെ ചോദ്യം ചെയ്യരുതെന്നും ആവശ്യമായ എല്ലാ ജോലികളും പ്രധാനമന്ത്രി ചെയ്യേണ്ടതുണ്ടെന്നും ഫറൂഖ് അബ്‌ദുള്ള പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

ആണവ ശക്തിയാണെന്നാണ് പാക്കിസ്ഥാസ്ഥാന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍, ഇന്ത്യയുടെ കഴിവുകളെ കുറിച്ച് പാക്കിസ്ഥാന് അറിയില്ലെന്ന് ഫറൂഖ് അബ്‌ദുള്ള പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. “നമുക്കും ആണവ ശക്തിയുണ്ട്. പാക്കിസ്ഥാന് മുമ്പ് തന്നെ ഇന്ത്യക്ക് ആണവ ശക്തിയുണ്ടായിരുന്നു”, -ഫറൂഖ് അബ്‌ദുള്ള പറഞ്ഞു.

“ഇന്ത്യ ഒരിക്കലും ആരെയും ആദ്യം അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എല്ലാത്തിൻ്റെയും തുടക്കം പാക്കിസ്ഥാനില്‍ നിന്നാണ്. ഇതിനോട് ഇന്ത്യ പ്രതികരിക്കുകയാണ് ചെയ്‌തത്. നാളിതുവരെ ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചിട്ടില്ല. പാക്കിസ്ഥാന്‍ അത് ഉപയോഗിക്കുന്നതുവരെ ഇന്ത്യയും അത് ഉപയോഗിക്കില്ല. പക്ഷേ, അവര്‍ അത് ഉപയോഗിക്കുകയാണെങ്കില്‍ നമുക്കും അതുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ ദൈവം ഒരിക്കലും അനുവദിക്കാതിരിക്കെട്ട”, -ഫറൂഖ് അബ്‌ദുള്ള പറഞ്ഞു.

മുംബൈ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാനെ കുറ്റപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട്, ഉറി ഭീകര ആക്രമണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാനായിരുന്നു. കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ താന്‍ ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ആയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പാക്കിസ്ഥാന്‍ അന്നും വാദിച്ചു. പക്ഷേ, ഇന്ത്യ ശക്തമായി തിരിച്ചടിപ്പോള്‍ പാക്കിസ്ഥാന്‍ സഹായത്തിനായി യുഎസ് പ്രസിഡന്റിൻ്റെ അടുത്തേക്ക് ഓടിയെന്നും ഫറൂഖ് അബ്‌ദുള്ള പരിഹസിച്ചു.

പാക്കിസ്ഥാന്‍ സൗഹൃദം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം ദുഷ്പ്രവർത്തികള്‍ തുടരാന്‍ കഴിയില്ലെന്നും അത് നിര്‍ത്തണമെന്നും ഫറൂഖ് അബ്‌ദുള്ള വ്യക്തമാക്കി. ആക്രമണമാണ് ആവശ്യമെങ്കില്‍ ഇന്ത്യ അതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകര ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിൻ്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.

2016-ലെ ഉറി ആക്രമണം, പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണം, ബാലാകോട്ട് വ്യോമാക്രമണം എന്നിവയ്ക്കുള്ള തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി നിരവധി നടപടികളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കൈകൊണ്ടത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിര്‍ണായക ഉടമ്പടിയായിരുന്ന സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള കടുത്ത തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.